മുത്ത്‌ നെബി മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലഹു ആലയി വസല്ലം..."

മുത്ത്‌ നബിയുടെ ജീവിദ ചരിത്രം :

നബിയുടെ പിതൃ പരമ്പര:

ഇബ്രാഹീം നബി (അ )യുടെ മകന്‍ ഇസ്മായീല്‍ നബി (അ) യുടെ സന്താന പരമ്പരയിലെ ഉന്നതരും ,സമൂഹത്തില്‍ ഉന്നത സ്ഥാനീയരും ,മഹത്വത്തില്‍ മികച്ചവരും ആയ പിതൃ-മാതൃ പരമ്പരയിലാണ് മുഹമ്മദ്‌ (സ്വ) ജനിച്ചത്‌.ആ കാലഘട്ടത്തിലെ തെറ്റായ കാര്യങ്ങളില്‍ ഒന്നും തന്നെ  ഏര്‍പ്പെടാതെ ഉത്തമ ജീവിതം നയിച്ചവര്‍ ആയിരുന്നു അവര്‍.ആ പരമ്പര നമുക്ക് ഒന്ന് കണ്ണോടിക്കാം.


1) അബ്ദുള്ള -വഹബിന്റെ മകള്‍ ആമിന

2) അബ്ദുല്‍ മുത്തലിബ് -അംറിന്റെ മകള്‍ ഫാത്തിമ

3) ഹാഷിം- അംറിന്റെ മകള്‍ സല്‍മ

4) അബ്ദു മനാഫ്-മുര്‍റത്തിന്റെ മകള്‍ ആത്വിഖ
5) ഖുസയ്യ്‌ -ഹുലൈലിന്റെ മകള്‍ ഹുബ
6) കിലാബ്-സഅദിന്റെ മകള്‍ ഫാത്തിമ
7) മുര്‍റത്ത്-സരീറിന്റെ മകള്‍ ഹിന്ദ്‌
8) കഅബ്-ശയ്ബാന്റെ മകള്‍ വഹ്ഷിയ്യ
9) ലുഅയ്യ് -കഅബ് ന്റെ മകള്‍ മാരിയ
10) ഗാലിബ്-അംറിന്റെ മകള്‍ സല്‍മ
11) ഫിഹ് ര്‍ -സഅദിന്റെ മകള്‍ ലൈല
12) മാലിക്-ഹറസിന്റെ മകള്‍ ജന്‍ദല
13) നള്ര്‍ -അദ് വാന്റെ മകള്‍ ആത്വിഖ
14) കിനാന -മുര്‍റിന്റെ  മകള്‍ ബര്‍റ
15) ഖുസൈമ-സ അദിന്റെ മകള്‍ അവാന
16) മുദ് രിക -അസ് ലമിന്റെ മകള്‍ സല്‍മ
17) ഇല്യാസ് -ഖന്‍ദഫ്
18) മുളര്‍ -ജന്‍ ദയുടെ മകള്‍ റബാബ്
19) നിസാര്‍ -അക്കിന്റെ മകള്‍ സൌദ
20) മഅദ് -ജൌഷിമിന്റെ മകള്‍ മആന
21) അദ് നാന്‍
ഇത് വരെയുള്ള പരമ്പര വളരെ വ്യക്തമായി അറിയപ്പെട്ടതും പണ്ഡിതന്മാര്‍ യോജിച്ചതുമാണ്.ക അബയുടെ സംരക്ഷണം,ഹാജിമാര്‍ക്ക് വെള്ളം കൊടുക്കല്‍,ഹാജിമാര്‍ക്ക് ഭക്ഷണം കൊടുക്കല്‍,ന ദ് വ (എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്ന യോഗം),പതാക എന്നീ മഹത്തായ പദവികള്‍ വഹിച്ചിരുന്നത് ഇതില്‍ പെട്ട ഖുസയ്യ്‌ ആയിരുന്നു.അദ്ദേഹം മരണത്തോട് അടുത്തപ്പോള്‍ ആ പദവികള്‍ തന്റെ മകനായ അബ്ദു ദാറിനെ ഏല്പിച്ചു,എന്നാല്‍ മറ്റൊരു മകനായ അബ്ദു മനാഫിന്റെ മക്കള്‍ ഇതില്‍ പ്രതിഷേതവുമായി രംഗത്ത് വരുകയും അത് യുദ്ധത്തോട് അടുക്കുകയും ചെയ്തപ്പോള്‍ അവരിലെ തല മുതിര്‍ന്നവര്‍ രംഗത്ത് വന്നു മധ്യസ്ഥത വഹിക്കുകയും പദവികള്‍ ഇരു കൂട്ടര്‍ക്കും ഇടയില്‍ വിഹിതം വെക്കുകയും ചെയ്തു.അങ്ങിനെ വെള്ളം കൊടുക്കല്‍,ഭക്ഷണം കൊടുക്കല്‍ എന്നീ പദവികള്‍ അബ്ദു മനാഫിന്റെ മക്കള്‍ക്ക്‌ കിട്ടി,അത് അവരുടെ സന്താന പരമ്പരയിലൂടെ നബിയുടെ പിതൃവ്യനായ അബ്ബാസിന്റെ (റ) കയ്യിലും അവരുടെ മക്കളിലൂടെയും ആണ് കൈ  മാറപ്പെട്ടത്‌.കഅബയുടെ സംരക്ഷണം ,പതാക,ന ദ് വ അബ്ദു ദാറിന്റെ മക്കള്‍ക്കും കിട്ടി.എന്നാല്‍ പതാക,ന ദ് വ എന്നിവ ഇസ്ലാം വന്നതോടെ അവരില്‍ നിന്ന് എടുത്തു  ഖലീഫയിലേക്ക് മാറ്റി കൊടുത്ത്.
അബ്ദുല്‍ മുത്തലിബിന്റെ നേര്‍ച്ചയും അബ്ദുള്ളയുടെ അറവും:
സംസം വിഷയത്തില്‍ അബ്ദുല്‍ മുതലിബും ഖുറൈ ശികളിലെ മറ്റു ചിലരും തമ്മില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ "തന്നെ പ്രതിരോധിക്കാന്‍ പറ്റുന്ന നിലക്ക് തനിക്ക് പത്തു മക്കളുണ്ടാവുകയാണ് എങ്കില്‍ അതില്‍ ഒരാളെ അല്ലാഹുവിനു വേണ്ടി അറുക്കും" എന്ന് അബ്ദുല്‍ മുത്തലിബ് നേര്‍ച്ച ചെയ്തു.പിന്നീട് അബ്ദുള്ളയുടെ ജനനത്തോടെ അബ്ദുല്‍ മുതലിബിനു പത്തു മക്കള്‍ ആയി .ഹാരിസ് ,സുബൈര്‍,ഹജ്ല്‍ ,ളിറാര്‍,മുഖവ്വിം,അബൂ ലഹബ്,അബ്ബാസ്,ഹംസ,അബൂ താലിബ്,അബ്ദുള്ള എന്നിവര്‍ ആയിരുന്നു അത്.അങ്ങിനെ ആരെ അറുക്കണം എന്ന വിഷയത്തില്‍ അബ്ദുല്‍ മുത്തലിബിന്റെ ഏറ്റവും ചെറിയ കുട്ടിയും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവനുമായ അബ്ദുള്ളക്കു ആണ് നറുക്ക് വീണത്‌,അങ്ങിനെ അബ്ദുല്ലയെ അറുക്കാന്‍ പിതാവ് സജ്ജനായി നില്കുന്നത് കണ്ട ഖുറൈ ശികളില്‍ ചിലരും  അബ്ദുള്ളയുടെ അമ്മാവന്മാരായ ബനുന്നജ്ജാരിലെ അപ്പോള്‍ മക്കയില്‍ ഉണ്ടായിരുന്ന ചിലരും അബ്ദുല്‍ മുതലിബിനെ ഇതില്‍ നിന്ന് തടഞ്ഞു,"നിങ്ങള്‍ ഇങ്ങെനെ ഒരു ഏര്‍പ്പാട് തുടങ്ങിയാല്‍ ശേഷക്കാര്‍ ഇത് തുടര്‍ന്ന് വന്നേക്കാം,അത് കൊണ്ട് നിങ്ങള്‍ ഇതില്‍ നിന്ന് വിട്ടു നില്‍ക്കണം" ,അതിനു പ്രായശ്ചിത്തം ആയി എന്ത് ചെയ്യണം എന്ന് അന്വേഷിക്കാന്‍ ഹിജാസില്‍ ഉള്ള ഒരു ജോല്സ്യയെ സമീപിക്കാനും അവര്‍ ആവശ്യപ്പെട്ടു.
അത് പ്രകാരം അബ്ദുല്‍ മുത്തലിബ് സജാഹ് എന്ന ജോല്സ്യയെ കാണുകയും ജോല്സ്യ പറഞ്ഞ പ്രകാരമെല്ലാം ചെയ്യുകയും അങ്ങിനെ അബ്ദുള്ളക്ക് പ്രകാരം നൂറു ഒട്ടകം അറുത്തു കൊടുക്കുകയും ചെയ്തു.

നബിയുടെ പിതാവായ അബ്ദുള്ളയും പരമ്പരയിലെ അങ്ങേ അറ്റത്തെ കണ്ണിയായ ഇസ്മായീല്‍ നബിയും ഇങ്ങെനെ അറുക്കപ്പെടാന്‍ വിധിക്കപ്പെടുകയും പിന്നീട് അതില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ഉണ്ടായ കാരണം നബി  ഇബ്നു ദബീഹൈന്‍ (രണ്ടു അറുക്കപ്പെട്ടവരുടെ മകന്‍)എന്ന് അറിയപ്പെടുന്നു.
അബ്ദുള്ളയുടെ വിവാഹവും നബിയുടെ ജനനവും:
അബ്ദുള്ള തന്റെ പതിനെട്ടാം വയസ്സില്‍ വഹാബിന്റെ മകള്‍ ആമിനയെ വിവാഹം ചെയ്തു,അന്നത്തെ സ്ത്രീകളുടെ കൂട്ടത്തില്‍ കുലീനതയിലും  ശ്രേഷ്ടതയിലും വളരെ മികച്ചവള്‍ ആയിരുന്നു ആമിന.വിവാഹം കഴിഞ്ഞു ഉടന്‍ തന്നെ ആമിന ഗര്‍ഭിണിയായി,പക്ഷെ തന്റെ ഗര്‍ഭം രണ്ടു മാസം ആയപ്പോഴേക്കും  ഭര്‍ത്താവ് അബ്ദുള്ള മരണപ്പെട്ടു.ശാമിലേക്ക് കച്ചവട സംഘത്തില്‍ പോയി മടങ്ങി വരുമ്പോള്‍ മദീനയില്‍ വെച്ചാണ് അബ്ദുള്ള മരണപ്പെട്ടത്.മദീനയിലെ തന്റെ അമ്മാവന്മാരുടെ അടുത്താണ് അദ്ദേഹത്തെ മറവു ചെയ്തത്.
ഗര്‍ഭം പൂര്‍ണ്ണതയില്‍ എത്തിയപ്പോള്‍ ആമിന പ്രസവിച്ചു,എ ഡി 571  ഏപ്രില്‍ മാസത്തില്‍ ആയിരുന്നു അത്,റബീ ഉല്‍ അവ്വല്‍ 9 ആണ് എന്നും 12 ആണ് എന്നും  അഭിപ്രായ വ്യത്യാസമുണ്ട്.ഷിഉബു  ബനീ ഹാഷിമിലെ അബൂ താലിബിന്റെ വീട്ടില്‍ ആയിരുന്നു പ്രസവംوഅബ്ദു റഹ്മാന്‍ ഇബ്നു ഔഫിന്റെ മാതാവ് ശിഫാ ആയിരുന്നു പേറ്റിച്ചി.തന്റെ പ്രസവം കഴിഞ്ഞപ്പോള്‍ ഈ വിവരം അറിയിക്കാന്‍ ആമിന അബ്ദുല്‍ മുത്തലിബിന്റെ  അടുക്കലേക്കു ആളെ വിട്ടു,വിവരം അറിഞ്ഞ അബ്ദുല്‍ മുത്തലിബ് സന്തോഷത്തോടെ വരുകയും തന്റെ പേരകുട്ടിക്കു മുഹമ്മദ്‌ എന്ന് പേരിടുകയും ചെയ്തു(ഈ പേര് അറബികള്‍ക്കിടയില്‍ വ്യാപകം ആയിരുന്നില്ല),പിന്നീട് ഏഴാം ദിവസം കുട്ടിക്ക് വേണ്ടി അറുത്തു കൊടുക്കുകയും സദ്ധ്യയിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്തു,ആദ്യമായി കുട്ടിക്ക് മുല കൊടുത്തത് അബൂ ലഹബിന്റെ അടിമ സ്ത്രീ ആയിരുന്ന സുവൈബ ആയിരുന്നു.
മുല കുടി :
സ്ത്രീകളെ കുട്ടികള്‍ക്ക് മുല കൊടുക്കാന്‍ ഗ്രാമങ്ങളില്‍ ഉള്ള സ്ത്രീകളെ എല്പിക്കാള്‍ അന്ന് പതിവായിരുന്നു,പട്ടണത്തില്‍ വളരുന്ന കുട്ടികള്‍ക്ക് ബുദ്ധി ശക്തിയും മന കരുത്തും കുറയും എന്ന് അവര്‍ കരുതി പോന്നിരുന്നതാണ് ഇതിനു കാരണം,ആ സമയത്ത് കുട്ടികളെ ഏറ്റെടുക്കാനായി ബനൂ സഅദിലെ സ്ത്രീകള്‍ അവിടെ എത്തിയിരുന്നു,പിതാവില്ലാത്ത കുട്ടി ആയതിനാല്‍ നബിയെ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല.പക്ഷെ അവരുടെ കൂട്ടത്തിലെ അബൂ ദു ഐബിന്റെ മകള്‍ ഹലീമക്ക്  (അബൂ കബ്ഷയുടെ ഭാര്യ)  വേറെ കുട്ടികളെ ആരെയും കിട്ടാതെ വന്നതിനാല്‍ അവള്‍ നബിയെ ഏറ്റെടുത്തു.എന്നാല്‍ നബി വീട്ടില്‍ എത്തിയതോടെ ഹലീമയുടെ വീട്ടുകാര്‍ക്ക് അല്ലാഹുവില്‍ നിന്ന് പല വിധ അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ തുടങ്ങി.അങ്ങിനെ 4  വര്‍ഷം നബി ഹലീമയുടെ വീട്ടില്‍ താമസിച്ചു.
ഹലീമയുടെ വീട്ടില്‍ താമസിക്കുന്ന സമയത്ത് ആണ് വയര്‍ കീറുന്ന സംഭവം നടന്നത്.അഥവാ നബിയും ഹലീമയുടെ മകനും കൂടെ വീടിന്റെ പിന്നില്‍ ആടിനെ നോക്കി കൊണ്ടിരിക്കുമ്പോള്‍ വെള്ള വസ്ത്ര ധാരികള്‍ ആയ രണ്ടാള്‍ വരുകയും നബിയെ കിടത്തി വയര്‍ കീറുകയും അതില്‍ നിന്ന് എന്തോ എടുത്തു ഒഴിവാക്കുകയും ചെയ്തു,ഇത് കണ്ടു പേടിച്ച സഹോദരന്‍ വീട്ടിലേക്കു ഓടി വന്നു വിവരം അറിയിച്ച പ്രകാരം ഹലീമയും ഭര്‍ത്താവും അവിടെ ചെന്നപ്പോള്‍  ശരീരത്തില്‍ മണ്ണ് ആയി കൊണ്ട് നില്‍കുന്ന നബിയെ ആണ് കണ്ടത്,നടന്ന സംഭവം നബി അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.എന്നാല്‍ ഈ സംഭവത്തിനു ശേഷം ഹലീമ നബിയെ ഉമ്മയായ ആമിനയ്ക്ക് തന്നെ എല്പിക്കുകയാണ് ഉണ്ടായത്.
ആമിന (റ.അ)യുടെ മരണം:
ഹലീമ(റ)  തിരിച്ചേല്പിച്ച ശേഷം നബി ഉമ്മയായ ആമിനയുടെ (റ) കൂടെ തന്നെയാണ് താമസിച്ചത്.നബിക്ക് ആറ് വയസ്സ് പ്രായം ആയപ്പോള്‍ തന്‍റെ പ്രിയതമന്റെ ഖബര്‍ സന്ദര്‍ശിക്കാന്‍  മകന്റെ കൂടെ ആമിന മദീനയില്‍ പോയി.വിവാഹം കഴിഞ്ഞു തന്‍റെ പ്രിയതമന്റെ കൂടെ ആമിനക്ക് കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് താമസിക്കാന്‍ സാധിച്ചിരുന്നത്,അപ്പോഴേക്കും യാത്ര സംഘത്തില്‍ അദ്ദേഹം പോയിരുന്നു,തന്‍റെ പ്രിയ തോഴന്റെ തിരിച്ചു വരവും കാത്തിരുന്ന ആമിനക്ക് ആദ്യം അബ്ദുള്ളയുടെ രോഗ വിവരവും പിന്നീട് മരണ വിവരവും ആണ് ലഭിച്ചത്,അതോടെ ആമിന വളരെ ദു:ഖത്തില്‍ ആയിരുന്നു.എന്നാല്‍ തന്‍റെ ഗര്‍ഭം ഉറപ്പാക്കിയ ആ മഹതി അതോടെ ദുഖമെല്ലാം തന്‍റെ വരാന്‍ പോകുന്ന സന്താനത്തിന് വേണ്ടി മാറ്റി വെച്ചു.എന്നാല്‍ മദീനയില്‍ പ്രിയതമന്റെ ഖബറ് കണ്ടതോടെ ആമിനയുടെ പഴയ ദുഃഖങ്ങള്‍ എല്ലാം വീണ്ടും പുറത്തു വന്നു,അവിടെ നിന്ന് കുറെ കരഞ്ഞു.അബ്ദുള്ളയുടെ അമ്മാവന്മാര്‍ അവിടെയായിരുന്നു,അവരോടു കൂടെ ഒരു മാസം താമസിച്ചു തിരിച്ചു വരുമ്പോള്‍ അബവാ(മദീനയുടെ മക്കയുടെയും ഇടയില്‍ മദീനക്ക് അടുത്തായി ഉള്ള സ്ഥലം)  എന്ന സ്ഥലത്ത്  വെച്ച് ആമിനക്ക് രോഗം പിടി പെടുകയും  മരണപ്പെടുകയും അങ്ങിനെ ലോകത്ത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ ആയ തന്‍റെ ഉമ്മയുടെ മരണം നബി(മരണം എന്താണ് എന്ന് പോലും അറിയാത്ത പ്രായത്തില്‍) നേരിട്ട് കണ്ടു..ആമിനയെ അവിടെ തന്നെ മറവു ചെയ്തു ഉമ്മു അയ്മനോട് കൂടെ മക്കയിലേക്ക് മടങ്ങി.പിതാവ് അബ്ദുള്ളയുടെ അടിമ സ്ത്രീ ആയിരുന്നു ഉമ്മു അയ്മന്‍.മക്കയില്‍ എത്തിയ ശേഷം നബിയുടെ സംരക്ഷണം പിതാ മഹന്‍ അബ്ദുല്‍ മുത്തലിബ് ഏറ്റെടുത്തു.
5.അബ്ദുല്‍ മുത്തലിബിന്റെ സംരക്ഷണത്തില്‍:
അബ്ദുല്‍ മുത്തലിബിന് നബിയോട് വളരെ സേനഹവും വാത്സല്യവും ആയിരുന്നു,വേദക്കാരില്‍ നിന്ന് നബിക്ക് വരാന്‍ പോകുന്ന മഹത്തായ പദവിയെ കുറിച്ചും അദ്ദേഹം മനസ്സിലാക്കിയിരുന്നു.കഅബയുടെ അടുത്തു അബ്ദുല്‍ മുത്തലിബിന് വേണ്ടി വിരിച്ച വിരിപ്പില്‍ വേറെ ആരും ഇരിക്കാറില്ലായിരുന്നു,അദ്ദേഹത്തോടുള്ള ബഹുമാനം കാരണം തന്റെ മക്കള്‍ എല്ലാം അതിന്റെ ചുറ്റും ആണ് ഇരുന്നിരുന്നത്.എന്നാല്‍ നബി ആ വിരിപ്പില്‍ കയറി ഇരിക്കുമായിരുന്നു,അപ്പോള്‍ തന്റെ പിതൃവ്യന്മാര്‍ നബിയെ അതില്‍ നിന്ന് തടയാന്‍ ശ്രമിക്കുമ്പോള്‍ അബ്ദുല്‍ മുത്തലിബ് പറയും"നിങ്ങള്‍ അവനെ വിടുക,അവനു ചില പദവികള്‍ വരാന്‍ പോകുന്നുണ്ട്".പിന്നെ നബിയെ തന്റെ കൂടെ അദ്ദേഹം പിടിച്ചു ഇരുത്തും.
നബി കൂടെ ഇല്ലാതെ അബ്ദുല്‍ മുത്തലിബ് ഭക്ഷണം കഴിക്കില്ലായിരുന്നു.എന്നാല്‍ നബിക്ക് എട്ടു വയസ്സ് പ്രായം ആയപ്പോള്‍ അബ്ദുല്‍ മുതലിബിനു രോഗം പിടി പെട്ടു. നബിയെ നോക്കാന്‍ നബിയുടെ പിതൃവ്യനായ അബൂ താലിബിനെ ഏല്പിച്ചു അദ്ദേഹം മരണപ്പെട്ടു.ഹുജൂനില്‍ ആണ് അദ്ദേഹത്തെ മറവു ചെയ്തത്.
ആനക്കലഹം:
നബിയുടെ ജനനത്തിനു മുമ്പ് അല്പം  നടന്ന സംഭവമാണ് ആനക്കലഹം.അന്ന് യമന്‍ ഭരിച്ചിരുന്നത് എത്യോപ്യക്കാരനായ അബ്രഹത്തു ആയിരുന്നു,അദ്ദേഹം അവിടെ മനോഹരമായ ചര്‍ച്ച് പണിതു.മക്കയിലെ പുണ്യ ഭവനം കാരണം എല്ലാവരും അങ്ങോട്ട്‌ പോകുന്നതും മക്കക്കാര്‍ എവിടെ ചെന്നാലും ആദരിക്കപ്പെടുന്നതും മനസ്സിലാക്കിയ അദ്ദേഹം ആ ആദരവ് മക്കയില്‍ നിന്നും മാറ്റി തന്‍റെ നാട്ടിലാക്കി മാറ്റാനായിരുന്നു പ്ലാന്‍.ഇതറിഞ്ഞ കിനാനക്കരനായ ഒരാള്‍ (അദ്ദേഹം അപ്പോള്‍ യമനില്‍ ഉണ്ടായിരുന്നു)രാത്രി ആ ചര്‍ച്ചില്‍ കയറി വിസര്‍ജ്ജനം നടത്തി.ഇതില്‍ കുപിതനായ അബ്രഹത്തു മക്കയിലെ ഭവനം പൊളിക്കാന്‍ തീരുമാനിക്കുകയും സൈന്യ സമേതം പുറപ്പെടുകയും ചെയ്തു.അവര്‍ ത്വാഇഫില്‍ എത്തിയപ്പോള്‍ അസ് വദ് ബിന്‍ മഖ്സൂദിന്റെ നേത്രത്വത്തില്‍ ഒരു കൂട്ടരെ മക്കയിലേക്ക് വിട്ടു മക്കക്കാരുടെ സമ്പത്ത് എല്ലാം കണ്ടു കെട്ടാന്‍ പറഞ്ഞു,അദ്ദേഹം അവിടെ ചെന്ന് അവരുടെ കാലികളെയും മറ്റു പല സമ്പത്തും പിടിച്ചു കൊണ്ട് വന്നു,അതില്‍ അബ്ദുല്‍ മുത്തലിബിന്റെ ഇരുനൂര്‍ ഒട്ടകവും ഉണ്ടായിരുന്നു.ശേഷം "തങ്ങള്‍ യുദ്ദത്തിനു വന്നതല്ല എന്നും കഅബ പൊളിക്കല്‍ മാത്രമേ ലക്ഷ്യമുള്ളൂ "എന്നും അറിയിക്കാന്‍ ഹനാത്വ എന്നാ വ്യക്തിയെ മക്കയിലേക്ക് വിട്ടു,അദ്ദേഹം  മക്കയില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ അബ്ദുല്‍ മുത്തലിബ് പറഞ്ഞു."ഞങ്ങളും യുദ്ദത്തിനില്ല,ഞങ്ങള്‍ക്ക് അതിനുള്ള ശക്തിയും ഇല്ല,ഈ ഭവനം അതിന്റെ ഉടമ നോക്കി കൊള്ളും".ശേഷം അബ്ദുല്‍ മുത്തലിബിനെ അബ്രഹത്തിന്റെ അടുക്കലേക്കു കൊണ്ട് വന്നു.അബ്ദുല്‍ മുത്തലിബിന്റെ ഗാംഭീര്യം കണ്ട അബ്രഹത് അദ്ദേഹത്തെ സ്വീകരിച്ചിരുത്തി നിങ്ങളുടെ ആവശ്യം എന്താണ് എന്ന് ചോദിച്ചു,അപ്പോള്‍ അബ്ദുല്‍ മുത്തലിബ് പറഞ്ഞു"എനിക്ക് എന്റെ ഒട്ടകങ്ങളെ വിട്ടു തരണം"ഇത് കേട്ട അബ്രഹത്തു അബ്ദുല്‍ മുത്തലിബിനെ പരിഹസിച്ചു."നിങ്ങളെ ഒരു ഗാംഭീര്യമുള്ള നേതാവായാണ് ഞാന്‍ വിചാരിച്ചത്, എല്ലാമെല്ലാമായ പുണ്യ ഭവനം പൊളിക്കാന്‍ ഒരുങ്ങുമ്പോള്‍ നിങ്ങള്‍ ആവശ്യപ്പെടുന്നത് നിങ്ങളുടെ ഒട്ടകങ്ങള്‍".അപ്പോള്‍ അബ്ദുല്‍ മുത്തലിബ് പറഞ്ഞു."ഈ ഒട്ടകങ്ങളുടെ ഉടമ ഞാന്‍ ആണ്,കഅബയുടെ ഉടമ അതിന്റെ കാര്യം നോക്കി കൊള്ളും".ശേഷം അബ്രഹത്തു അബ്ദുല്‍ മുത്തലിബിന്റെ ഒട്ടകങ്ങള്‍ വിട്ടു കൊടുത്തു.അവിടെ നിന്ന് മടങ്ങി വന്ന അബ്ദുല്‍ മുത്തലിബ് എല്ലാ ഖുറൈഷി കളോടും മക്ക വിട്ടു പോകാനും മലയുടെ മുകളില്‍ അഭയം തേടാനും ആവശ്യപ്പെട്ടു,ശേഷം അദ്ദേഹം ക അബയില്‍ വന്നു അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. 
മക്കയിലേക്ക് തിരിക്കാനായി സൈന്യത്തെ ആനകളെയും(മുപ്പതു ആനകള്‍ ഉണ്ടായിരുന്നു) തയ്യാറാക്കുമ്പോള്‍ വലിയ ആനയായ മഹ് മൂദ് മക്കയുടെ ദിശയിലേക്കു പോകാതെ നിന്നു,വേറെ ഇതു ദിശയില്‍ തിരിച്ചാലും പോകുന്നും ഉണ്ടായിരുന്നു.ആ സമയം തന്നെ സമുദ്രത്തില്‍ നിന്ന് ഒരു പ്രത്യാക രൂപത്തില്‍ ഉള്ള പക്ഷികള്‍ വന്ന് ചുട്ടു പഴുത്ത കല്ലുകള്‍ സൈന്യത്തിന്റെ മേല്‍ എറിയാന്‍ തുടങ്ങി(ഒന്ന് ചുണ്ടിലും,രണ്ടെണ്ണം കാലുകലിലുമായി  ഓരോ പക്ഷിയുടെയും അടുക്കല്‍ മൂന്നു വീതം കല്ലുകള്‍ ഉണ്ടായിരുന്നു,ആ കല്ല്‌ ശരീരത്തില്‍ തട്ടിയവര്‍ എല്ലാം മരിച്ചു വീഴുകയും മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.
അങ്ങിനെ അല്ലാഹുവിന്റെ ഭവനത്തെ അല്ലാഹു തന്നെ സംരക്ഷിച്ച ആ സംഭവം ആനക്കലഹം എന്നാ പേരില്‍ അറിയപ്പെടുന്നത്.ഈ സംഭവം ഖുര്‍ആന്‍ ഫീല്‍ എന്ന അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അബ്ദുല്‍ മുത്തലിബിന് സമൂഹത്തില്‍ സ്ഥാനവും ബഹുമാനവും കൂടാന്‍ ഈ സംഭവം കാരണമായി.
അബൂ ത്വാലിബിന്റെ സംരക്ഷണയില്‍:
അബ്ദുല്‍ മുത്തലിബിന് ശേഷം നബിയുടെ സംരക്ഷണം ഏറ്റെടുത്ത അബൂ ത്വാലിബ്‌ നബിയുടെ പിതാവിന്റെ നേരെ (മാതാവും പിതാവും ഒന്നായ  )സഹോദരന്‍ ആയിരുന്നു,അബൂ ത്വാലിബിനു നബിയോട് അങ്ങേയറ്റത്തെ സ്നേഹം ആയിരുന്നു.അദ്ദേഹം സമ്പത്ത് കുറഞ്ഞ ആള്‍ ആയിരുന്നു.പക്ഷെ നബി വന്നതോടെ  അല്ലാഹു ആ വീട്ടില്‍ ബറകത്ത് നല്‍കി.നബി വരുന്നതിനു മുമ്പ് ആ വീട്ടില്‍ ഒരു നേരവും വിശപ്പ് മാറ്റാന്‍ സാധിക്കുന്ന  നിലയില്‍ ഭക്ഷണം ഉണ്ടായിരുന്നില്ല.എന്നാല്‍ നബി കൂടെയിരിക്കുമ്പോള്‍ ഭക്ഷണം കുറവാണെങ്കിലും എല്ലാവര്‍ക്കും വിശപ്പ്‌ മാറുമായിരുന്നു.അത് കൊണ്ട് ഭക്ഷണം വിളമ്പി വെച്ച് നബി വരുന്ന വരെ കാത്തിരിക്കുമായിരുന്നു.ഫാത്വിമ ബിന്‍ അസദ് ആയിരുന്നു അബൂ താലിബിന്റെ ഭാര്യ.നബിയുടെ വൃത്തിയും സ്വഭാവ ഗുണവും രീതികളും കാരണം അബൂ ത്വാലിബ്‌ സ്വന്തം മക്കളെക്കാള്‍ നബിയെ സ്നേഹിച്ചു.
സിറിയ യാത്രയും ബഹീറയും:
നബി (സ്വ)ക്ക് പന്ത്രണ്ടു വയസ്സ് പ്രായമായപ്പോള്‍ അബൂ ത്വാലിബ്‌ കച്ചവട യാത്ര പോകാന്‍ തീരുമാനിച്ചു.എന്നാല്‍ അബൂ ത്വാലിബിനെ വിട്ടു നില്‍ക്കാന്‍ നബിക്ക് പ്രയാസം ആയതിനാല്‍ കൂടെ വരാന്‍ നബിയും സമ്മതം തേടി,ചെറിയ കുട്ടികളെ കൊണ്ട് പോകല്‍ ബുദ്ധിമുട്ട് ആണെങ്കിലും നബിയുടെ ആഗ്രഹം മനസ്സിലാക്കിയ അബൂ ത്വാലിബ്‌ നബിയെയും  കൂടെ കൂട്ടി.
യാത്രാ മദ്ധ്യേ സിറിയയിലെ "ബുസ്റാ" എന്ന സ്ഥലത്ത് അവര്‍ തമ്പടിച്ചു.അവിടെ ഒരു ആശ്രമത്തില്‍ ബഹീറ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു.മുന്‍ കാല വേദങ്ങളില്‍ അറിവുള്ള , അതനുസരിച്ച് ജീവിച്ചു പോരുന്ന ഒരു പണ്ഡിതന്‍ ആയിരുന്ന അദ്ദേഹം.വരാന്‍ പോകുന്ന പ്രവാചകനെ കുറിച്ചും അദ്ദേഹത്തിന്‍റെ ലക്ഷണങ്ങളും മുന്‍ കാല ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കിയ അദ്ദേഹം ആ പ്രവാചകന്‍ മക്കയില്‍ നിന്നുള്ള കച്ചവട സംഘത്തില്‍ ഉണ്ട് എന്ന് ഊഹിച്ചു, മക്കയില്‍ നിന്നുള്ള കച്ചവട സംഘം എത്തിയതറിഞ്ഞ അദ്ദേഹം തന്റെ ആശ്രമത്തില്‍ അവര്‍ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്തു.ഇതിനു മുമ്പ് പല പ്രാവശ്യം ഈ സംഘം അവിടെ തമ്പടിച്ചിട്ടുണ്ട്  എങ്കിലും അദ്ദേഹം ആശ്രമത്തില്‍ നിന്ന് പുറത്തു വരുകയോ ഭക്ഷണം പാകം ചെയ്യുകയോ ചെയ്തിട്ടില്ലായിരുന്നു.തന്റെ ഊഹം ശരിയാണോ എന്ന് ഉറപ്പിക്കല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ലക്‌ഷ്യം.മക്കക്കാര്‍ നില്‍കുന്ന ഭാഗത്തേക്ക് മേഘം തണലിട്ടു കൊടുക്കുന്നത് അദ്ദേഹം പ്രത്യാകം ശ്രദ്ധിച്ചിരുന്നു.ഭക്ഷണം പാകം ചെയ്ത ശേഷം മക്കക്കാരോടെല്ലാം വന്നു ഭക്ഷണം കഴിക്കാന്‍ പറഞ്ഞു,ചെറിയ കുട്ടി ആയ കാരണം നബിയെ മരത്തണലില്‍ തന്നെ നിര്‍ത്തി മറ്റുള്ളവരെല്ലാം ഭക്ഷണത്തിനു വന്നു,പക്ഷെ താനുദ്ദേശിക്കുന്ന ലക്ഷങ്ങള്‍ വന്നവരില്‍ ഒന്നും കാണാതെയായപ്പോള്‍ ബഹീറ ചോദിച്ചു:നിങ്ങള്‍ എല്ലാവരും വന്നിട്ടില്ലേ? അവര്‍ പറഞ്ഞു:വരേണ്ടവര്‍ ആയ എല്ലാവരും വന്നിട്ടുണ്ട്,ഒരു കുട്ടി മാത്രം അവിടെ മരത്തണലില്‍ ഉണ്ട്,അപ്പോള്‍ ബഹീറ പറഞ്ഞു:അവനെയും വിളിക്കുക.
നബി വരുമ്പോള്‍ നബിയുടെ കൂടെ മേഘം സഞ്ചരിക്കുന്നത് ബഹീറ ശ്രദ്ധിച്ചു,ഭക്ഷണ സമയത്തെല്ലാം ബഹീറ നബിയെ തന്നെ സൂക്ഷിച്ചു നോക്കുകയായിരുന്നു,ശേഷം നബിയെ അടുത്തേക്ക്‌ വിളിപ്പിച്ചു അദ്ദേഹം ചോദിച്ചു:"ലാതയും ഉസ്സയും ആണേ സത്യം ,ഞാന്‍ ചോദിക്കുന്നതിനു നീ ശരിയായ ഉത്തരം നല്കണം.(ലതയും ഉസ്സയെയും പറഞ്ഞു മക്കക്കാര്‍  സത്യം ചെയ്യുന്നത് ബഹീറ അറിഞ്ഞിരുനന്തിനാലാണ് അങ്ങിനെ പറഞ്ഞത്).നബി അതിനു വിസമ്മതിച്ചപ്പോള്‍ ബഹീറ പറഞ്ഞു:"അല്ലാഹുവാണ്  സത്യം ,ഞാന്‍ ചോദിക്കുന്നതിനു ശരിയായ ഉത്തരം നീ നല്‍കണം,അപ്പോള്‍ നബി പറഞ്ഞു:ചോദിക്കുക.അങ്ങിനെ നബിയുടെ അവസ്ഥകള്‍,ഉറക്കം,രീതികള്‍ എന്നിവയെല്ലാം ചോദിച്ചറിഞ്ഞു.ശേഷം നബിയുടെ പിരഡിയിലെ നുബുവ്വത്തിന്റെ അടയാളവും അദ്ദേഹം ശ്രദ്ദിച്ചു.  എല്ലാം തന്റെ മുന്‍ കാല വേദങ്ങളില്‍ ഉള്ള പോലെ തന്നെയാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ അബൂ ത്വാലിബിന്റെ അടുക്കല്‍ വന്നു അദ്ദേഹം ചോദിച്ചു:ഇത് താങ്കളുടെ ആരാണ്?അപ്പോള്‍ അബൂ ത്വാലിബ്‌ പറഞ്ഞു:"എന്റെ മകന്‍ ".അപ്പോള്‍ ബഹീറ പറഞ്ഞു:"അല്ല,ഇവന്റെ പിതാവ് ജീവിച്ചിരിക്കാന്‍  പാടില്ല".അപ്പോള്‍ അബൂ ത്വാലിബ്‌ പറഞ്ഞു:"ഇത് എന്റെ സഹോദര പുത്രന്‍ ആണ്.ശേഷം ബഹീറ പറഞ്ഞു:ജൂതന്മാര്‍ അവനെ കുറിച്ച് അറിയും മുമ്പ്  താങ്കള്‍ കുട്ടിയേയും കൊണ്ട് വേഗം മക്കയിലേക്ക് മടങ്ങുക,അവര്‍ അവനെ കുറിച്ച് അറിഞ്ഞാല്‍ അവനെ അവര്‍ നശിപ്പിക്കും.അത് കേട്ട അബൂ ത്വാലിബ്‌ നബിയും കൂട്ടി വേഗം മക്കയിലേക്ക് മടങ്ങി .
ഫിജാര്‍ യുദ്ധം:
നബി(സ)ക്ക് 20 വയസ്സ് പ്രായമായ കാലത്ത് ക്വുറൈശും കിനാനയും ഒരു ഭാഗത്തും ഖൈസ് ഐലാന്‍ മറുഭാഗത്തുമായി നടന്ന യുദ്ധമാണ് ഫിജാര്‍. ഖുറൈശ്-കിനാന ഗോത്രങ്ങളില്‍ പൊതുസമ്മതനെന്ന നിലക്ക് ഹര്‍ബ്ബിന്‍ ഉമയ്യയായിരുന്നു സൈന്യനായകന്‍. യുദ്ധത്തിന്‍റെ ഒന്നാം ഘട്ടത്തില്‍ ഖൈസ് കക്ഷിക്കായിരുന്നു വിജയമെങ്കില്‍ രണ്ടാം ഘട്ടത്തില്‍ തിരിച്ചടിയായി.ഹീറയിലെ രാജാവായ നുഅമാന്‍  ബ്നു മുന്‍ദിര്‍ ഉക്കാള് ചന്തയിലേക്ക് ചരക്കു  അയക്കുമ്പോള്‍ ശക്തനായ ഒരാളെ കൂടെ അയക്കുമായിരുന്നു.ശത്രുക്കളില്‍ നിന്നുള്ള കൊള്ള തടയാനായിരുന്നു അത്. ആ ഉദ്ധ്യമം ആര് ഏറ്റെടുക്കും എന്ന് അദ്ദേഹം ചോദിച്ചു.അപ്പോള്‍ അവിടെയുണ്ടായിരുന്ന കിനാനക്കാരനായ  ബര്‍റാള് ബ്നു ഖൈസ് താനേറ്റെടുക്കാമെന്നും കിനാനക്കാരില്‍ നിന്ന് വരുന്ന ആപത്തു തടയാമെന്നും പറഞ്ഞു.അപ്പോള്‍ രാജാവ് പറഞ്ഞു.കിനനക്കാരില്‍ നിന്ന് മാത്രം പോര,എല്ലാവരില്‍ നിന്നും  വേണം.അപ്പോള്‍ ഉര്‍വത്  ബ്നു ഉത്ബ  അത് ഏറ്റെടുത്തു.ഇതില്‍ കുപിതനായ ബര്‍റാള് ബ്നു ഖൈസ് ഉതുബയെ ചതിയില്‍ കൊലപ്പെടുത്തി.


ഈ വിവരം അറിഞ്ഞ ഉതുബയുടെ ഗോത്രം ആയ ഖൈസുകാര്‍ അതിനു പകരം ചോദിക്കാന്‍ വരുകയും ഖുറൈശികളെയും കിനാനക്കരെയും നേരിടുകയും ചെയ്തു  .ഘോര യുദ്ധത്തിനു ശേഷം അടുത്ത വര്‍ഷം ഉക്കാളില്‍ വെച്ച് വീണ്ടും കാണാമെന്നു പറഞ്ഞു ഇരു കൂട്ടരും പിരിഞ്ഞു.

അടുത്ത വര്‍ഷം ഖുറൈശികള്‍ തങ്ങളുടെ സഖ്യ കക്ഷികളെയും ഖൈസ് അവരുടെ സഖ്യ കക്ഷികളെയും കൂട്ടി ഉക്കാളില്‍ എത്തി.ബനൂ ഹാഷിമിന്റെ നേത്രത്വം സുബൈര്‍ ബ്നു അബ്ദുല്‍ മുതലിബിനു ആയിരുന്നു.അവരുടെ കൂടെ അബൂ ത്വാലിബ്‌,ഹംസ ,അബ്ബാസ്‌ എന്നിവരും നബിയും പങ്കെടുത്തിരുന്നു.ഘോര യുദ്ധമാണ് പിന്നീട് നടന്നത്,ഖൈസുകാര്‍ പരാജയം മണത്തറിഞ്ഞു ,അവരില്‍ ചില ഗോത്രങ്ങള്‍ പിന്തിരിഞ്ഞു ഓടിയപ്പോള്‍ അവര്‍ മധ്യസ്ഥതക്ക് തയ്യാറായി.ഇരു വിഭാഗത്തെയും വധിക്കപ്പെട്ടവരെ കണക്കാക്കി കൂടുതല്‍ നഷ്ടം വന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ തീരുമാനിച്ചു.കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ഖൈസില്‍ നിന്നായിരുന്നു,അത് പ്രകാരം അവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കി.കരാര്‍ നിറവേറ്റാനായി ഉമയ്യത് ബ്നു ഖലഫ് തന്റെ മകന്‍ അബൂ സുഫ് യാനെ  പണയം വെക്കുക പോലും ചെയ്തു.വിശുദ്ധമാസങ്ങളുടെ പവിത്രത ലംഘിച്ചതുകൊണ്ടാണ് ഇതിന് ഹര്‍ബുല്‍ ഫിജാര്‍ (അധാര്‍മികയുദ്ധം) എന്ന പേരുവന്നത്.ഇത് നബിയുടെ ഇരുപതാം വയസ്സില്‍ ആയിരുന്നു.
ഹില്‍ഫുല്‍ ഫൂദൂല്‍:
ഫിജാര്‍ യുദ്ധത്തെ തുടര്‍ന്നാണ് ഹില്‍ഫുല്‍ ഫൂദൂല്‍ (വിശിഷ്ടരുടെ സഖ്യം) രൂപപ്പെടുന്നത്. യുദ്ധം നിഷിദ്ധമായ മാസങ്ങളിലൊന്നായ ദുല്‍ഖഅദയിലായിരുന്നു ഇത്. ഇതിലേക്ക് ഖുറൈശ് ഗോത്രത്തിലെ ഉപശാഖകളായ ഹാശിം, മുത്വലിബ്, അസദ്ബിന്‍ അബ്ദുല്‍ ഉസ്സ, സഹ്റത്തുബിന്‍ കിലാബ്, തൈംബിന്‍ മുര്‍റ എന്നിവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. ഇവരെല്ലാം ആദരണീയനും വയോധികനുമായ അബ്ദുല്ലാഹിബിനു ജുദ്ആന്റെ വസതിയില്‍ സമ്മേളിക്കുകയും സ്വദേശിയോ വിദേശിയോ ആരായാലും മക്കയില്‍വെച്ച് മര്‍ദിക്കപ്പെട്ടാല്‍ അവന്‍റെ അവകാശം നേടിക്കൊടുത്തുകൊണ്ട് അവനെ സഹായിക്കണമെന്ന് പരസ്പരം കരാര്‍ ചെയ്യുകയും ചെയ്തു. ഇതില്‍ നബിതിരുമേനിയും പങ്ക്കൊണ്ടിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം പ്രവാചകനായപ്പോള്‍ പറഞ്ഞത്:'അബ്ദുല്ലാഹിബ്നു ജദ്ആന്‍റെ വീട്ടില്‍ വെച്ചു നടന്ന സഖ്യത്തില്‍ ഞാനും പങ്കെടുത്തിരുന്നു. ഞാനതിനെ ചെമന്ന ഒട്ടകങ്ങളെക്കാള്‍ വിലമതിക്കുന്നു. ഇസ്ലാമിലും അത്തരമൊരു സഖ്യത്തിനു ക്ഷണിക്കപ്പെട്ടാല്‍ ഞാന്‍ അത് സ്വീകരിക്കും.''

വംശീയതയാല്‍ പ്രചോദിതമായിരുന്ന ജാഹിലിയ്യാ ദുരഭിമാനത്തോട് തികച്ചും എതിരായിരുന്നു ഈ കരാറിന്‍റെ സ്പിരിറ്റ്. ഈ സഖ്യത്തിന് ഇങ്ങനെയൊരു കാരണം പറയപ്പെടുന്നു; സുബൈദില്‍ നിന്നൊരാള്‍ തന്റെ ചരക്കുകളുമായി മക്കയില്‍ വന്നു. ആസ്ബിന്‍ വാഇല്‍ അസ്സഹ്മി അദ്ദേഹത്തിന്‍റെ സാധനങ്ങള്‍ വാങ്ങി. വില നല്‍കിയില്ല. അപ്പോള്‍ അയാള്‍ തന്റെ സഖ്യകക്ഷികളായ അബ്ദുദ്ദാര്‍, മഖ്സും, ജംഹ്, സഹ്മ്, അദിയ് എന്നിവരോട് സഹായമഭ്യര്‍ഥിച്ചെങ്കിലും അവരാരും പരിഗണിച്ചതുതന്നെയില്ല. ഉടനെ അബൂഖുബൈസ് മലയിലേറി താന്‍ മര്‍ദിക്കപ്പെട്ടതായി ഉറക്കെ ഗാനമായി ആലപിച്ചു. ആവഴിക്ക് നടന്നു പോവുകയായിരുന്ന സുബൈറ്ബ്നു അബ്ദുല്‍മുത്വലിബ് ഇത് കേള്‍ക്കുകയും പരിഹാരമാര്‍ഗം തേടുകയും ചെയ്തു. അങ്ങനെയാണ് മേല്‍പറഞ്ഞ സഖ്യം രൂപപ്പെടുന്നത്. സഖ്യം രൂപപ്പെട്ട ഉടനെ ആസുബിന്‍വാഇലിന്‍നിന്ന് കച്ചവടക്കാരന്റെ അവകാശം വാങ്ങിക്കൊടുക്കുകയും ചെയ്തു.
യുവത്വവും ജീവിത വൃത്തിയും:
യുവത്വത്തിന്റെ ആദ്യ ദശയില്‍ നിര്‍ണിതമായ   തൊഴിലൊന്നും നബിക്കുണ്ടായിരുന്നില്ല.എന്നാല്‍ ആട് മേയ്ക്കാന്‍ നബി ഇടയ്ക്കിടെ പോകുമായിരുന്നു.മഖ്സൂം ഗോത്രക്കാരനായ സാഇബ് ബിന്‍ അബീ  സാഇബിന്റെ കൂടെ കൂറ് കച്ചവടം നടത്തിയിരുന്നു.പിന്നീട് മക്കാ വിജയദിവസം സാഇബ് കടന്നുവന്നപ്പോള്‍ എന്‍റെ സഹോദരനും പങ്കാളിയുമായവന് സ്വാഗതം എന്ന് പറഞ്ഞാണ് അദ്ദേഹത്തെ എതിരേറ്റത്.

മറ്റുള്ളവരില്‍ നിന്ന് വ്യതസ്തമായി ശരീരം വെളിവാക്കുന്നത് നബി തീരെ ഇഷ്ടപ്പെട്ടിരുന്നില്ല,ആ കാല ഘട്ടത്തിലെ ആഘോഷങ്ങളിലോ സംഗീത പരിപാടികളിലോ നബി പങ്കെടുത്തിരുന്നില്ല.കള്ള് നിഷിദ്ധമായാണ് നബി കണ്ടത്(അന്ന് കള്ള് കുടി വ്യാപകം ആയിരുന്നുവെങ്കിലും അബ്ദുല്‍ മുത്തലിബ്,ഖുസയ്യ്‌ പോലെയുള്ള ചില ആളുകള്‍ അതിനെ നിഷിദ്ധമായാണ് കണ്ടിരുന്നത്‌,പിന്നീട് ഇസ്ലാം വന്നപ്പോള്‍ അത് പാടെ നിഷിദ്ധമാക്കി) .ഒരു പ്രാവശ്യം ഒരു വിവാഹത്തോടനുബന്ധിച്ചു നടന്ന സംഗീത ശബ്ദം കേട്ട ഉടന്‍ നബി ഉറങ്ങി പോവുകയും സൂര്യന്‍ ഉദിച്ച ശേഷം മാത്രം ഉണരുകയുമാണ് ഉണ്ടായത്.ആഘോഷങ്ങളില്‍ നബി പങ്കെടുക്കാതത്തില്‍ തന്റെ പിതൃവ്യന്മാര്‍ ദേഷ്യപ്പെട്ടിരുന്നു.ബിംബത്തിനു വേണ്ടി അറുക്കപ്പെട്ടതില്‍  നിന്ന് നബി ഭക്ഷിച്ചിരുന്നില്ല.അന്ന് സമൂഹത്തില്‍ വ്യാപകമായിരുന്ന പെണ്‍ കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുക എന്ന ഏര്‍പ്പാടിനെ നബി നിരുല്‍സാഹപ്പെടുത്തിയിരുന്നു.അത്തരം കുഞ്ഞുങ്ങളെ ഏറ്റെടുത്തു സംരക്ഷിക്കാന്‍ നബി സന്നദ്ധനായിരുന്നു.

ചുരുക്കത്തില്‍ ജാഹിലിയ്യാ കാലത്തെ എല്ലാ ചീത്ത പ്രവൃത്തികളില്‍  നിന്നും അല്ലാഹു നബിയെ സംരക്ഷിച്ചിരുന്നു.
സിറിയയിലേക്കുള്ള രണ്ടാം യാത്ര:
മക്കയിലെ വര്‍ത്തക പ്രമുഖയായിരുന്നു ഖദീജ. തന്റെ ചരക്കു കൊണ്ട് പോയി കച്ചവടം ചെയ്യാന്‍ ഖദീജ ആളുകളെ എല്പിക്കുകായിരുന്നു.നബി(സ്വ) ക്ക് ഇരുപത്തഞ്ചു വയസ്സ് പ്രായമായപ്പോള്‍ അബൂത്വാലിബ് നബിയോട് ഖദീജയുടെ ചരക്കു ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു.അബൂ ത്വാലിബ്‌ ആ സമയത്ത് സാമ്പത്തികമായി വളരെ പ്രയാസത്തില്‍ ആയിരുന്നു.ഈ വിവരം അറിഞ്ഞ ഖദീജ തന്റെ ചരക്കുകള്‍ നബിയെ തന്നെ ഏല്പിക്കാന്‍ തീരുമാനിക്കുകയും മുമ്പ് നല്കിപോന്നിരുന്നതിനേക്കാള്‍    കൂടുതല്‍ പ്രതിഫലം നല്‍കാമെന്നു വാഗ്ദാനവും ചെയ്തു.നബിയുടെ സത്യസന്ധത ,സ്വഭാവം എന്നിവ ഖദീജ മനസ്സിലാക്കുകയും നബിയെ അവിടത്തുകാര്‍ അല്‍ അമീന്‍ (സത്യാ സന്ധന്‍) എന്ന പേരില്‍  വിളിക്കുന്നത്‌  അറിയുകയും ചെയ്തിരുന്നു.നബിയോട് കൂടെ ഖദീജയുടെ സേവകനായ മൈസറത്തിനെയും പറഞ്ഞയച്ചു.യാത്രാ മദ്ധ്യേ ശക്തമായ ചൂടും കാറ്റും വരുമ്പോള്‍ രണ്ടു മാലാഖമാര്‍ വന്നു നബിക്ക് തണലിട്ടു കൊടുക്കുന്നത് മൈസറത്ത് ശ്രദ്ധിച്ചിരുന്നു.ഇടയ്ക്കു അവര്‍ ബുസ്റയില്‍ ഒരു മരത്തണലില്‍  തമ്പടിച്ചപ്പോള്‍ നസ്തൂറ എന്ന പുരോഹിതന്‍ വന്നു   "ഈ മരത്തണലില്‍ വിശ്രമിക്കുന്നത് തീര്‍ച്ചയായും ഒരു നബിയാണെന്ന്" പറഞ്ഞു.ആ കച്ചവടത്തില്‍ നബി (സ്വ) വമ്പിച്ച ലാഭമാണ് നേടിയത്.അതില്‍ സന്തുഷ്ടയായ ഖദീജ വാഗ്ദാനം ചെയ്ത പോലെ പ്രതിഫലം നബിക്ക് നല്‍കുകയും ചെയ്തു.
ഖദീജയുമായുള്ള വിവാഹം:
ഖുവൈലിദിന്റെ മകള്‍ ഖദീജ ഖുറൈശികളില്‍ വളരെ സ്ഥാനമുള്ള സ്ത്രീയായിരുന്നു.വളരെ സമ്പന്നയും ഭംഗിയുള്ളവളും മനക്കരുത്ത് ഉള്ളവളും  ആയിരുന്നു.ജാഹിലിയ്യാ കാലത്ത് തന്നെ വിശുദ്ധ ,ഖുറൈശീ സ്ത്രീകളുടെ നേതാവ് എന്നീ നിലക്ക് അറിയപ്പെട്ടിരുന്നു.ഖദീജയെ ആദ്യം വിവാഹം ചെയ്തത് അതീഖ് ബ്നു ആഇദ് ആയിരുന്നു.അതില്‍ ഹിന്ദ്‌ എന്ന ഒരു  സന്താനം ആണ് ജനിച്ചത്‌.ആദ്യ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ അബൂ ഹാലത്ത് നബ്ബാഷ്  ആണ് വിവാഹം ചെയ്തത്.അതില്‍ ഹിന്ദ്‌ ,ഹാല എന്നീ രണ്ടു സന്താനങ്ങള്‍ ആണ് ജനിച്ചത്‌.അദ്ദേഹവും മരണപ്പെട്ടതോടെ ഖദീജ വിധവയായി കഴിയുകയായിരുന്നു.ബുദ്ധിമതിയും സമ്പന്നയും കുലീനയുമായിരുന്ന അവരെ  പിന്നീട് പലഗോത്ര നായകന്മാരും  വിവാഹമന്വേഷിച്ചിരുന്നുവെങ്കിലും അവരത് നിരസിക്കുകയായിരുന്നു.
നബി (സ്വ) ഖദീജയുടെ കച്ചവടം പൂര്‍ത്തീകരിച്ചു മക്കയില്‍ മടങ്ങിയെത്തിയപ്പോള്‍ തന്‍റെ സ്വത്തില്‍ മുമ്പൊന്നും കാണാത്ത വിശ്വസ്തതയും അഭിവൃദ്ധിയും ഖദീജക്ക് കാണാന്‍ കഴിഞ്ഞു. യാത്രയില്‍ നബിതിരുമേനിയില്‍ ദൃശ്യമായ വശ്യസുന്ദരമായ സ്വഭാവങ്ങളും സദ് വിചാരവും ഉയര്‍ന്ന ചിന്തയും മൈസറ ഖദീജയോട് വര്‍ണിക്കുകയും ചെയ്തു. താന്‍ അന്വേഷിച്ചത് കണ്ടെത്തിയപോലെ ഖദീജക്കു തോന്നി.നബിയുമായി വിവാഹം നടത്തണമെന്ന് ഖദീജ ആഗ്രഹിച്ചു .തന്‍റെ മനോഗതം ഖദീജ തോഴി നഫീസ ബിന്‍ത് മുനബ്ബഹിനെ അറിയിച്ചു. അവള്‍ അന്വേഷണവുമായി തിരുമേനിയെ സമീപിച്ചു. അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തുകയും പിതൃവ്യന്മാരോട് സംസാരിക്കുകയും ചെയ്തു.അവര്‍ ഖദീജയുടെ പിതൃവ്യനെ സമീപിക്കുകയും അന്വേഷണം പൂര്‍ത്തിയാക്കുകയും വിവാഹം നടത്തുകയും ചെയ്തു. ഹാശിം, മുളര്‍ ഗോത്രങ്ങളിലെ നേതാക്കള്‍ വിവാഹത്തില്‍ സംബന്ധിച്ചു. വിവാഹമൂല്യം നല്‍കിയത് ഇരുപത് ഒട്ടകങ്ങളെയാണ്. ശാമില്‍ നിന്ന് മടങ്ങി രണ്ട് മാസം കഴിഞ്ഞാണ് വിവാഹം നടന്നത്.അന്ന് ഖദീജക്ക് നാല്‍പതും നബിക്ക് ഇരുപത്തിയഞ്ചും വയസായിരുന്നു.നികാഹിനോടനുബന്ധിച്ചു അബൂ ത്വാലിബ്‌ ആണ് പ്രസംഗം നടത്തിയത്.അതില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു."ഞങ്ങളെ ഇബ്രാഹീമിന്റെയും ഇസ്മായീലിന്റെയും സന്താന പരമ്പരയിലാക്കിയ അല്ലാഹുവിന് സ്തുതി.അവന്‍ ഞങ്ങളെ പുണ്യ ഭവനത്തിന്റെ കവല്‍ക്കാരാക്കി,ഹറമിനെ നിര്‍ഭയവും ഞങ്ങളെ ജനങ്ങള്‍ക്ക്‌ വിധി കര്‍ത്താക്കളും ആക്കി.എന്റെ സഹോദരന്‍ അബ്ദുള്ളയുടെ മകന്‍ മുഹമ്മദ്‌ സമ്പത്ത് കുറഞ്ഞവനാണ്;സമ്പത്ത് നീങ്ങി പോകുന്ന ഒരു നിഴല്‍ ആണ്.പക്ഷെ അവന്‍ തുല്യതയില്ലാത്ത വിധം പരിശുദ്ധിയിലും ബുദ്ധിയിലും ശ്രേഷ്ടതയിലും മികച്ചവനാണ്,അവന്‍ ഇതാ ഖുവൈലിദിന്റെ മകള്‍ ഖദീജയെ വിവാഹം അന്വേഷിച്ചിരിക്കുന്നു.അല്ലാഹു ആണേ സത്യം മുഹമ്മദിന് ഭാവിയില്‍ ഒരു മഹത്തായ കാര്യം വരാനുണ്ട്".അതിനു ശേഷം ഖദീജയുടെ പിതൃവ്യ പുത്രനായ വറഖത് ബ്നു നൌഫല്‍ പ്രസംഗിക്കുകയും ഖദീജയുടെ പിതൃവ്യന്‍ അംര്‍ ബ്നു അസദ് വിവാഹം നടത്തി കൊടുക്കുകയും ചെയ്തു.

ഇബ്റാഹീം ഒഴികെ മറ്റെല്ലാ മക്കളും ഖദീജയിലാണ് നബി(സ)ക്ക് പിറന്നത്. മൂത്തത് ക്വാസിം പിന്നെ സൈനബ്, റുക്വിയ്യ, ഉമ്മുകുത്സും, ഫാത്വിമ, അബ്ദുല്ലാഹ് (ത്വയ്യിബ്, ത്വാഹിര്‍ എന്നീപേരുകളിലും അറിയപ്പെട്ടിരുന്നു) മൂത്ത പുത്രന്‍ ഖാസിമിന്റെ പേരിലാണ് നബിതിരുമേനി അബുല്‍ഖാസിം എന്നറിയപ്പെട്ടത്. ആണ്‍മക്കളെല്ലാം ശൈശവത്തിലേ മരിച്ചുപോയി. പെണ്‍മക്കളെല്ലാം ഇസ്ലാമിലെത്തുകയും മുസ്ലിംകളാവുകയും ഹിജ്റ പോവുകയും ചെയ്തു. പക്ഷേ, ഫാത്വിമ ഒഴികെ എല്ലാവരും അവിടുത്തെ ജീവതകാലത്തു തന്നെ ഇഹലോകം വെടിഞ്ഞു. ഫാത്വിമ അവിടുത്തെ മരണശേഷം ആറുമാസത്തിനു ശേഷവും.
കഅ്ബാ പുനര്‍നിര്‍മാണവും വിധിതീര്‍പ്പും:
നബി(സ)ക്ക് 35 വയസ്സ് പ്രായമായ ഘട്ടത്തില്‍ ഖുറൈശികള്‍ കഅബ പുനര്‍നിര്‍മാണമാരംഭിച്ചു. കാരണം ഇസ്മാഈലിന്‍റെ കാലംമുതലുള്ള ഒരു പഴയകെട്ടിടമായിരുന്നു അത്. വലിയ കല്ലുകളാല്‍ നിര്‍മിതമായ 9 മുഴത്തില്‍ കവിഞ്ഞ ഉയരമില്ലാത്ത, മേല്കൂരയില്ലാത്ത കെട്ടിടം. ഇതുകാരണം മോഷ്ടാക്കള്‍ അതിലെ നിക്ഷേപങ്ങള്‍ തട്ടിക്കൊണ്ടുപോകുമായിരുന്നു. പുറമെ കാലപ്പഴക്കം അതിനെ ദുര്‍ബലമാക്കുകയും ചുമരുകളില്‍ വിള്ളല്‍ സൃഷ്ടിക്കുകയും ചെയ്തു. പ്രവാചകത്വത്തിന്‍റെ അഞ്ചുവര്‍ഷം മുമ്പുണ്ടായ ശക്തിയായ ഒരു വെള്ളപ്പൊക്കത്തില്‍ കഅബക്ക് കേടുപാടുകള്‍ സംഭവിക്കുകയുണ്ടായി. സ്വാഭാവികമായും ഖുറൈശികള്‍ കഅ്ബ പുനര്‍നിര്‍മാണത്തിന് നിര്‍ബന്ധിതരായി. പലിശപ്പണമോ വേശ്യയുടെ സമ്പാദ്യമോ ഒന്നും തന്നെ ഇതിന്‍റെ നിര്‍മാണത്തിന് വിനിയോഗിക്കില്ലെന്ന് അവര്‍ ഏകകണ്ഠമായി തീരുമാനമെടുത്തു. പക്ഷേ, കഅബ പൊളിക്കുന്ന കാര്യം അവര്‍ക്ക് ഭയമായിരുന്നു. അവസാനം മഖ്സും ഗോത്രക്കാരന്‍ വലീദുബ്നുല്‍ മൂഗീറ അതിനു ധൈര്യപ്പെട്ടു. പ്രശ്നമൊന്നുമില്ലെന്ന് കണ്ട് മറ്റുള്ളവരും അദ്ദേഹത്തെ തുടര്‍ന്നു. അങ്ങനെ ഇബ്റാഹീംനബി പടുത്തുയര്‍ത്തിയ അടിത്തറവരെ അവരെത്തി. ഭിത്തിയുടെ നിര്‍മാണം അവര്‍ ഗോത്രങ്ങള്‍ക്കിടയില്‍ വിഭജിച്ചു. ഓരോ ഗോത്രവും കല്ലുശേഖരിച്ച് നിര്‍മാണം തുടങ്ങി. നിര്‍മാണത്തിന് നേതൃത്വം നല്കിയത് റോംകാരന്‍ ബാഖൂം എന്നുപേരുള്ള ശില്പിയായിരുന്നു. നിര്‍മാണം ഹജറുല്‍ അസ്വദ് (ശ്യാമശില) സ്ഥാപിക്കുന്നയിടം വരെയെത്തിയപ്പോള്‍ അത് പ്രതിഷ്ഠിക്കാനുള്ള യോഗ്യതയാര്‍ക്കാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായി. നാലോ അഞ്ചോ ദിവസം നീണ്ടുനിന്ന ഭിന്നത ഒരാഭ്യന്തരയുദ്ധത്തിന്‍റെ വക്കോളമെത്തി. അബുഉമയ്യത്തുബിന്‍മുഗീറതുല്‍ മഖ്സുമിയുടെ സാന്ദര്‍ഭികമായ ഇടപെടല്‍ പ്രശ്നം പരിഹരിച്ചു. ആദ്യം വാതില്‍ കടന്നുവരുന്ന വ്യക്തിയുടെ തീരുമാനത്തിന് പ്രശ്നം വിടാമെന്ന് വെച്ചു. അതിനര്‍ഹത അല്ലാഹു നല്‍കിയത് തിരുനബിക്ക് തന്നെയായിരുന്നു. അദ്ദേഹം കടന്നുവന്നപ്പോള്‍ അവര്‍ മന്ത്രിച്ചു. 'ഇതാ അല്‍അമീന്‍! (വിശ്വസ്തന്‍) മുഹമ്മദ്' എല്ലാവര്‍ക്കും സന്തോഷമായി. അവര്‍ പ്രശ്നം അദ്ദേഹത്തിന്‍റെ മുന്നില്‍ സമര്‍പ്പിച്ചു. അദ്ദേഹമവരോടൊരു വിരിപ്പ് ആവശ്യപ്പെട്ടു. വിരിപ്പില്‍ ഹജ്റുല്‍അസ്വദ് എടുത്തുവെച്ച് ഗോത്രനായകന്മാരോടെല്ലാം അതിന്‍റെ അറ്റം പിടിക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ടത് പൊക്കി അതിന്‍റെ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അവരത് കൊണ്ടുവന്നപ്പോള്‍ അദ്ദേഹം തന്‍റെ കൈകൊണ്ടെടുത്ത് അതിന്റെ സ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു. ഈ വിധിതീര്‍പ്പ് അവര്‍ക്കെല്ലാവര്‍ക്കും തൃപ്തിയായി.

ശുദ്ധമായ പണംകൊണ്ട് മാത്രം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കണ്ടപ്പോള്‍ അവര്‍ അതിന്‍റെ വടക്കുവശത്ത് ഏകദേശം ആറ് മുഴം വരുന്ന ഭാഗം ഒഴിവാക്കിയിട്ടു. ഇത് ഹിജ്റ് എന്നും ഹത്വീം എന്നും പേരിലറിയപ്പെടുന്നു. (ഇന്ന് കഅബക്ക് പുറത്ത് കമാനാകൃതിയില്‍ ഉയര്‍ന്ന തിണ്ണയായി കാണപ്പെടുന്ന ഭാഗം). അവരുദ്ദേശിക്കുന്നവരല്ലാതെ അതിനകത്ത് പ്രവേശിക്കാതിരിക്കാന്‍ അതിന്‍റെ വാതിലുകള്‍ അവര്‍ നിലത്ത് നിന്ന് ഉയര്‍ത്തി സ്ഥാപിച്ചു. ഉയരം പതിനഞ്ച് മുഴം എത്തിയപ്പോള്‍ ആറുതൂണിന്മേലായി മേല്‍ക്കൂര സ്ഥാപിക്കുകയും ചെയ്തു.

നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കഅബ ഏകദേശം സമചതുരാകൃതിയായി. ഉയരം പതിനഞ്ചു മീറ്ററും. ഹജറുല്‍ അസ് വദിന്റെ ഭാഗവും അതിന്‍റെ എതിര്‍ഭാഗവും പത്തുമീറ്റര്‍ വീതം വീതിയും. ഹജറുല്‍ അസ് വദ് നിലത്ത് നിന്ന് ഒന്നരമീറ്റര്‍ ഉയരത്തിലാണുള്ളത്. മറ്റുരണ്ടു ഭാഗങ്ങളും 12 മീറ്റര്‍ വീതം വീതിയാണുള്ളത്. വാതില്‍ നിലത്ത് നിന്ന് രണ്ട് മീറ്റര്‍ ഉയരത്തിലും. ശരാശരി 0.25 മീറ്റര്‍ ഉയരത്തിലും 0.30 മീറ്റര്‍ വീതിയിലുമായി ചുറ്റുഭാഗത്ത് അടിത്തറയുണ്ട്. ഇതിന് ശാദിര്‍വാന്‍ എന്നു പറയുന്നു.
പ്രവാചകത്വത്തിനു മുമ്പത്തെ ചലനങ്ങള്‍-പ്രതീക്ഷിക്കപ്പെടുന്ന പ്രവാചകന്‍:
ഭാവിയില്‍ വരാന്‍ പോകുന്ന അന്ത്യ പ്രവാചകന്‍,പ്രവാചകന്‍റെ വിശേഷണങ്ങള്‍ ,രീതികള്‍,പ്രവാചക ജനന സമയം,പ്രവാചകന്‍ പലായനം ചെയ്തെത്തുന്ന നാട് തുടങ്ങി  ധാരാളം സൂചനകള്‍ മുന്‍ കാല വേദങ്ങളായ തൌറാത്തിലും ഇന്ജീലിലും ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ ഇത് മനസ്സിലാക്കിയ വേദ പണ്ഡിതരും അവരില്‍ നിന്ന് കാര്യം മനസ്സിലാക്കിയവരും  ആ പ്രവാചകന്‍റെ വരവിനെ കാത്തു നില്‍ക്കുകയായിരുന്നു.അബ്സീനിയന്‍ രാജാവായ സൈഫ് ബിന്‍ ദീ യസ്ന്‍ തന്നെ ആശീര്‍വദിക്കാന്‍ വന്ന അബ്ദുല്‍ മുത്വലിബിനോട്‌ താങ്കള്‍ ഭാവി പ്രവാചകന്‍റെ പിതാമഹന്‍ ആണ് എന്ന് പറഞ്ഞതും     സിറിയയിലേക്കുള്ള ഒന്നാം യാത്ര മദ്ധ്യേ ബഹീറ മക്കക്കാരെ  സല്കരിക്കരിച്ചതും  അബൂത്വാലിബിനോട്‌ നബിയെ കുറിച്ച് പറഞ്ഞതും രണ്ടാം യാത്ര മദ്ധ്യേ നസ്തൂറ മൈസറത്തിനോട്  പറഞ്ഞതും എല്ലാം വേദ ഗ്രന്ഥങ്ങളിലെ സൂചനയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു.
നബിക്ക് മുല കൊടുക്കാന്‍ ഏറ്റെടുത്ത ഹലീമ നബിയേയും  കൂട്ടി ഉക്കാള് ചന്തയില്‍ പോകാറുണ്ടായിരുന്നു.അപ്പോള്‍ ചില ജൂതന്മാര്‍ നബിയെ കാണാന്‍ ഇട വരുകയും നബിയെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.ഇത് ആരുടെ  കുട്ടിയാണ് എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഇത് എന്റെ കുട്ടി ആണ് എന്നും ഇവന്റെ പിതാവ് എന്റെ ഭര്‍ത്താവ് ആയ അബൂ കബ്ശയാണ് എന്നും ഹലീമ പറഞ്ഞു.അപ്പോള്‍ അവര്‍ പറഞ്ഞു:ഇത് നിന്റെ കുട്ടി ആയതു കൊണ്ട് ഞങ്ങള്‍ വെറുതെ വിടുന്നു.കാരണം വേദ ഗ്രന്ഥ പ്രകാരം വരാന്‍ പോകുന്ന നബിക്ക് പിതാവുണ്ടാവാന്‍ പാടില്ലായിരുന്നു.നബിക്ക് പറയപ്പെട്ട എല്ലാ ലക്ഷണങ്ങളും കണ്ടെങ്കിലും പിതാവുണ്ട് എന്ന് കേട്ടപ്പോള്‍ അവര്‍ പിന്‍ മാറുകയായിരുന്നു.
ജൂതന്മാരും അറബികളും തമ്മില്‍ പലപ്പോഴും യുദ്ധങ്ങള്‍ നടന്നിരുന്നു.അതില്‍ പരാജയം സംഭവിച്ചാല്‍ ജൂതന്മാര്‍ പറയും"അടുത്തു തന്നെ വാഗ്ദത്ത പ്രവാചകന്‍ വരാന്‍ പോകുന്നുണ്ട്,അദ്ദേഹം വന്നാല്‍ അദ്ദേഹത്തോട് കൂടെ ഞങ്ങള്‍ നിങ്ങളെ നേരിടുകയും നിങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യും".ഇതിലൂടെയാണ് വരാന്‍ പോകുന്ന പ്രവാചകനെ സംബന്ധിച്ച് അറബികള്‍ അറിയാന്‍ തന്നെ ഇടയായത്.സത്യ മാര്‍ഗം തേടി അലഞ്ഞ സല്‍മാനുല്‍ ഫാരിസി (റ) മദീനയില്‍ എത്തിച്ചേരാനുള്ള കാരണം തന്നെ പ്രവാചകന്‍ പലായനം ചെയ്തെത്തുന്ന സ്ഥലം മദീനയാണെന്ന് തന്‍റെ ഗുരു വായ പുരോഹിതന്‍ മരിക്കുന്നതിന്റെ മുമ്പ് പറഞ്ഞത് പ്രകാരം ആയിരുന്നു.
നബി (സ്വ) ഇസ്ലാമിക സന്ദേശവുമായി ദൂതന്മാരെ അയച്ചപ്പോള്‍ കിസ്ര ഒഴികെ മറ്റെല്ലാ രാജാക്കന്മാരും   ദൂതന്മാര്‍ക്കു നല്ല സ്വീകരണം ആണ് നല്‍കിയത്.കിസ്രക്ക് വേദ ഗ്രന്ഥങ്ങളെ കുറിച്ച് അറിവില്ലാത്തത്‌   തന്നെ ആയിരുന്നു കാരണം.നജാഷിയെ പോലെ ചിലര്‍ ഇസ്ലാം ആശ്ലേഷിക്കുകയും മറ്റു ചിലര്‍ ദൂതന്മാരെ നല്ല രീതിയില്‍ മടക്കി അയക്കുകയുമായിരുന്നു.കാരണം അവരുടെ വേദങ്ങളിലെ അറിവ് പ്രകാരം ഉള്ള പ്രവാചകന്‍ ആയിരുന്നു ഇത്.
പക്ഷെ നബി പരസ്യമായി രംഗത്ത് വന്നതോടെ ,തങ്ങളുടെ എതിരാളികള്‍ ആയ അറബികളില്‍ നിന്നാണ് നബി വന്നത് എന്ന ഒരൊറ്റ കാരണത്താല്‍ നബിയെ അംഗീകരിക്കാന്‍ ജൂതന്മാര്‍ തയ്യാറായില്ല.നബിയെ നന്നായി മനസ്സിലാക്കിയിട്ടും അസൂയ അവരെ വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.എന്നാല്‍ അവരില്‍ പെട്ട പലരും സത്യം ഉള്‍കൊള്ളാന്‍ തയ്യാറാവുകയും ചെയ്തു.പക്ഷെ ജൂതരില്‍ നിന്ന് നേരത്തെ മനസ്സിലാക്കിയത് പ്രകാരം നബി വന്ന ഉടന്‍ തന്നെ നബിയെ പിന്‍ പറ്റാന്‍ അറബികള്‍ തയ്യാറായി.
വഹ് യിന്‍റെ ആരംഭം:
പ്രായം നാല്പതിനോടടുത്തപ്പോള്‍ തന്‍റെ മനസ്സില്‍ അങ്കുരിച്ച ചിന്തകള്‍ തന്‍റെയും സമൂഹത്തിന്‍റെയുമിടയിലുള്ള ബുദ്ധിപരമായ അകലം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഏകാന്തവാസം പ്രിയങ്കരമായി തോന്നി. മാവും പാനജലവുമെടുത്ത് മക്കയില്‍ നിന്നും രണ്ട് മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന നൂര്‍മലയിലെ ഹിറാഗുഹയിലേക്ക് പോകും. (ഇത്, 4 മുഴം നീളവും 1.75 മുഴം വീതിയുമുള്ള ഒരു ചെറിയ ഗുഹയാണ്) ,ചിലപ്പോള്‍ ആഴ്ചകള്‍,ചിലപ്പോള്‍ മാസങ്ങള്‍ അവിടെ ചെലവഴിക്കും. ആരാധനയില്‍ മുഴുകിയും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലും അതിന്‍റെ പിന്നിലെ ആശ്ചര്യകരമായ കഴിവുകളില്‍ ചിന്തിച്ചുകൊണ്ടും സമയം ചെലവിഴിക്കും. മനസ്സപ്പോഴും തന്‍റെ സമൂഹത്തിന്‍റെ അര്‍ഥമില്ലാത്ത ഭാവനകളെ കുറിച്ചും ബഹുദൈവാരാധനകളെ കുറിച്ചും ചിന്തിച്ച് അസ്വസ്ഥനാകും. പക്ഷേ മുന്നിലൊരു വ്യക്തമായ വഴിയുമില്ല, നിര്‍ണിതമായ രൂപവുമില്ല, മനസ്സിനു സമാധാനം വരുത്താവുന്ന ഒരു ഉദ്ദിഷ്ട സ്ഥാനവുമില്ല.പ്രവാചകത്വത്തിന്റെ മൂന്നു വര്‍ഷം മുമ്പ് തന്നെ ഈ ഏകാന്തത തുടങ്ങിയിരുന്നു.

പക്വതയുടെ പ്രായമായ നാല്പതു വയസ്സ് പൂര്‍ത്തിയായപ്പോള്‍ വഹ് യിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.അതത്രെ പുലരുന്ന സ്വപ്നങ്ങള്‍. അവിടുന്നു കാണുന്ന സ്വപ്നങ്ങള്‍ പ്രാഭാതം പോലെ പൂര്‍ണ്ണമായി പുലരാന്‍ തുടങ്ങി. ഇങ്ങനെ ആറുമാസം പിന്നിട്ടു.പിന്നീട് ഒരു ദിവസം ഹിറാ ഗുഹയില്‍ ഇരിക്കുമ്പോള്‍ മലഖ് ജിബ്രീല്‍ പ്രത്യക്ഷപ്പെട്ടു.തന്റെ ഏകാന്തതയുടെ മൂന്നാം വര്‍ഷത്തില്‍ ആയിരുന്നു ഇത്.പെട്ടെന്നുണ്ടായ ആ മലഖിന്റെ സാന്നിദ്ധ്യം നബിയെ പേടിപ്പിച്ചു,മലഖ് വന്നു നബിയോട് "വായിക്കുക"എന്ന് കല്പിച്ചു.നബി(സ്വ) പറഞ്ഞു"എനിക്ക് വായിക്കാനറിയില്ല.അപ്പോള്‍ മലഖു നബിയെ കൂട്ടി പിടിച്ചു,അത് നബിയെ വല്ലാതെ വേദനിപ്പിച്ചു.നബിയെ വിട്ടു കൊണ്ട് വീണ്ടും വായിക്കാന്‍ പറയുകയും നബി മുമ്പത്തെ മറുപടി തന്നെ ആവര്‍ത്തിക്കുകയും മലഖു നബിയെ കൂട്ടിപ്പിടിക്കുകയും ചെയ്തു.ഇത് മൂന്നാവതും ആവര്‍ത്തിച്ച ശേഷം മലഖു നബിക്ക് വായിച്ചു കൊടുത്തു:"സൃഷ്ടിച്ചവനായ തങ്ങളുടെ രക്ഷിതാവിന്റെ നാമത്തില്‍  വായിക്കുക   ,അവന്‍ മനുഷ്യനെ രക്തപിണ്ഡത്തില്‍  നിന്ന് സൃഷ്ടിച്ചിരിക്കുന്നു,വായിക്കുക   തങ്ങളുടെ നാഥന്‍  അത്യുദാരനാകുന്നു,അവന്‍  പേന കൊണ്ട്‌(എഴുത്ത്‌)പഠിപ്പിച്ചവനാണ്,അവന്‍  മനുഷ്യനു തനിക്കറിയാത്തത്‌ പഠിപ്പിച്ചിരിക്കുന്നു"ശേഷം മലഖു അപ്രത്യക്ഷനായി.

പേടിച്ചു വിറച്ച നബി(സ്വ) ഉടന്‍ വീട്ടിലേക്കു മടങ്ങി.വീട്ടിലെത്തി ഭാര്യ ഖദീജയോട് എനിക്ക് പുതച്ചു തരൂ.........എനിക്ക്പുതച്ചു തരൂ.......... എന്ന് പറഞ്ഞു . പുതച്ചുകൊടുത്തപ്പോള്‍ ഭയമകന്നു. അവിടുന്ന് സംഭവം ഖദീജയോട് പറഞ്ഞു. എനിക്ക് ജീവനെക്കുറിച്ച് ഭയം തോന്നി. ഖദീജ പറഞ്ഞു. "ഇല്ല, അല്ലാഹു താങ്കളെ ഒരിക്കലും നിന്ദിക്കുകയില്ല. കാരണം താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നു, ഭാരം ചുമക്കുന്നു, അശരണരെ സഹായിക്കുന്നു, അതിഥികളെ സല്‍ക്കരിക്കുന്നു, വിപത്തുകളില്‍ സഹായിക്കുന്നു.'' ശേഷം ഖദീജ നബിയെയും കൊണ്ട് തന്‍റെ പിതൃസഹോദരപുത്രനായ വറഖത്ത് ബിന്‍ നൌഫലിന്‍റെ അടുക്കല്‍ ചെന്നു. ഇദ്ദേഹം ജാഹിലിയ്യത്തില്‍ ക്രൈസ്തവത ആശ്ളേഷിച്ച ഒരു പണ്ഡിതനായിരുന്നു. അന്ധനുമായിരുന്നു. ഹിബ്രു ഭാഷയില്‍ ഗ്രന്ഥങ്ങള്‍ എഴുതുകയും സുവിശേഷം ഹിബ്രുവിലേക്ക് പകര്‍ത്തുകയും ചെയ്തിരുന്നു. ഖദീജ അദ്ദേഹത്തോട് പറഞ്ഞു: "പിതൃവ്യപുത്രാ, താങ്കളുടെ സഹോദര പുത്രന് താങ്കളോട് എന്തോ പറയാനുണ്ട്, അതൊന്ന് കേള്‍ക്കണം.'' വറഖത്:"എന്താണ് കാര്യം?'' അപ്പോള്‍ റസൂല്‍(സ) കണ്ടതെല്ലാം വിവരിച്ചു. അപ്പോള്‍ വറഖത്: "ഇത് മൂസായുടെ അടുക്കല്‍ അല്ലാഹു നിയോഗിച്ച അതേ ജിബ്രീല്‍ എന്ന മലക്കാണ്. താങ്കളെ താങ്കളുടെ ജനങ്ങള്‍ നാട്ടില്‍നിന്ന് പുറത്താക്കുന്ന സമയത്ത് ആരോഗ്യവാനായി ഞാന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍!?'' ഇതുകേട്ട് റസൂല്‍(സ) ചോദിച്ചു: "എന്‍റെ സമൂഹം എന്നെ പുറത്താക്കുകയോ?'' വറഖത്: "അതെ, താങ്കള്‍ പ്രബോധനം ചെയ്യുന്നത് പോലുള്ളത് പ്രബോധനം ചെയ്ത ആരെയും ജനങ്ങള്‍ ശത്രുവായി കാണാതിരുന്നില്ല. അന്ന് ഞാന്‍ ജീവച്ചിരിപ്പുണ്ടെങ്കില്‍ ഞാന്‍ ശക്തമായി താങ്കളെ പിന്തുണക്കുക തന്നെ ചെയ്യും.'' പിന്നീട് വറഖത് അധികനാള്‍ ജീവിച്ചിരുന്നില്ല. 

ഈ സംഭവം  നടന്നത് റമദാന്‍ പതിനേഴിന് ആയിരുന്നു.(ഇരുപത്തി ഒന്ന് ആണ് എന്നും അഭിപ്രായം ഉണ്ട്).അന്ന് നബിക്ക് നാല്പതു വയസ്സും ആറ് മാസവും എട്ടു ദിവസവും പ്രായമായിരുന്നു.
അല്ലാഹുവിന്റെ പ്രവാചകന്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നു എന്ന കാര്യത്തില്‍  നബി (സ്വ)വളരെ സന്തോഷിച്ചു.വഹ് യ് വീണ്ടും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു.ഹിറ ഗുഹയില്‍ വീണ്ടും പോയിരുന്നു.പക്ഷെ കുറെ ദിവസത്തേക്ക് വഹ് യ് ഉണ്ടായില്ല.അതില്‍ നബി വളരെ സങ്കടപ്പെട്ടു.തനിക്കുണ്ടായ പേടി കാരണം അല്ലാഹു തന്നെ കൈ വിട്ടു പോയോ എന്ന് വരെ നബി വിചാരിച്ചു.സങ്കടത്താല്‍ പലപ്പോഴും മലയുടെ മുകളില്‍ പോയി താഴോട്ട് ചാടി ആത്മഹത്യ ചെയ്താലോ  എന്ന് വിചാരിക്കും,അപ്പോള്‍ ഒരശരീരി കേള്‍ക്കും""മുഹമ്മദ്! നിശ്ചയം താങ്കള്‍ ദൈവദൂതനാണ്.' അതുകേട്ട് സമാധാനചിത്തനായി വീട്ടിലേക്കു മടങ്ങും. വീണ്ടും ഇടവേള നീണ്ടുപോകുമ്പോള്‍ ഇതുപോലെത്തന്നെ ആവര്‍ത്തിക്കും.
അങ്ങിനെ ഒരു ദിവസം ഹിറാ ഗുഹയില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നബി (സ്വ) ഒരു വിളി കേട്ടു.വലത്തും ഇടത്തും മുന്നിലും പിന്നുലുമെല്ലാം നോക്കി. ഒന്നും കണ്ടില്ല. പിന്നീട് മേലോട്ട് നോക്കുമ്പോള്‍ ഹിറയില്‍  പ്രത്യക്ഷപ്പെട്ട ആ മലക്ക് ആകാശഭൂമിക്കിടയില്‍ ഒരു കസേരയില്‍ ഉപവിഷ്ടനായിരിക്കുന്നു. അതിന്‍റെ ഭാരം താങ്ങാനാവാതെ നബി(സ്വ) ഭൂമിയിലേക്ക് ഇരുന്നുപോയി. ഉടന്‍  ഖദീജ(റ)യുടെ അടുക്കല്‍ ചെന്ന് പുതച്ചു തരൂ...... എന്നെ പുതച്ചു തരൂ............. എന്നെ പുതച്ചു തരൂ..... എന്‍റെ ദേഹത്തില്‍ ശീതജലം ഒഴിക്കു എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ നബിയെ  പുതപ്പിക്കുകയും ദേഹത്തില്‍ ശീതജലം ഒഴിക്കുകയും ചെയ്തു. ആ സമയത്ത് "ഹേ, പുതച്ചു മൂടിയവനേ എഴുന്നേറ്റു ജനങ്ങളെ താക്കീതു ചെയ്യുക. നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക'' എന്ന ആയത്തുകള്‍ അവതരിപ്പിച്ചു.പിന്നീട് വഹ് യ് തുടര്‍ന്ന് കൊണ്ടേയിരുന്നു.
വഹ് യിന്റെ രൂപങ്ങള്‍:
നബി (സ്വ) വഹ് യ് ഇറങ്ങിയിരുന്നത് പല രൂപത്തില്‍ ആയിരുന്നു.നമുക്ക് അതൊന്നു നോക്കാം.
(1) പുലരുന്ന സ്വപ്നങ്ങള്‍. ഇതായിരുന്നു വഹ് യിന്‍റെ പ്രാരംഭം.
(2) മലക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാതെ അവിടുത്തെ മനസ്സിലോ ഹൃദയത്തിലോ സന്ദേശം നിക്ഷേപിക്കുക.
(3) ചിലപ്പോള്‍ മലക്ക് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് സംസാരിക്കുന്നു. അദ്ദേഹം അത് പഠിച്ചിരിക്കും. ഈ സന്ദര്‍ഭത്തില്‍ സ്വഹാബികള്‍ ചിലപ്പോള്‍ മലക്കിനെ കാണാറുണ്ട്.
(4) ചിലപ്പോള്‍ മണിയടിക്കുന്നതു പോലെ പ്രത്യക്ഷപ്പെടും. ഇത് ഏറെ പ്രയാസകരമാണ്. കഠിന തണുപ്പുള്ള ദിവസങ്ങളില്‍പോലും അവിടുത്തെ നെറ്റി വിയര്‍ത്തുപോകും. വാഹനപ്പുറത്താണെങ്കില്‍ ഒട്ടകം ഇരുന്നുപോകും. അവിടുന്ന് സൈദ്ബിന്‍ സാബിതിന്റെ കാലിന്മേല്‍ കാല്‍വെച്ച് ഇരിക്കുമ്പോള്‍ ഈ രൂപത്തില്‍ വഹ് യ് വരികയും സൈദിന്‍റെ കാല് നെരിയുകയുമുണ്ടായി.
(5) മലക്കിനെ യഥാര്‍ഥ രൂപത്തില്‍ കാണുകയും മലക്ക് വഹ് യു നല്കുകയും ചെയ്യുന്നു. സൂറത്തു അന്നജ്മില്‍ പരാമര്‍ശിച്ചപോലെ ഇത് രണ്ട് തവണ മാത്രം.
(6) ഏഴാനാകാശത്തിന് അപ്പുറത്ത് നിന്ന് മിഅറാജ്   രാത്രിയില്‍ അല്ലാഹു വഹ് യ് നല്കിയത്. ഉദാഹരണം :നമസ്കാരം
(7) മാധ്യമമില്ലാതെ അല്ലാഹു സംസാരിക്കുക. മൂസാ നബിയോട് സംസാരിച്ചതുപോലെ. ഇസ്റാഅ് സംഭവത്തില്‍ നബിയോടും ഇതുപോലെ  സംസാരിച്ചിട്ടുണ്ട്.
രഹസ്യ പ്രബോധനം:
നുബുവ്വത് ലഭിച്ചതോടെ വളരെ രഹസ്യമായാണ് പ്രോബോധനം ആരംഭിച്ചത്.തന്‍റെ വീട്ടുകാരുടെയും താനുമായി ഏറെ സാമീപ്യമുള്ള കൂട്ടുകാരുടെയും മുമ്പില്‍ ഇസ്ലാം സമര്‍പ്പിക്കുകയും, തന്‍റെ സത്യസന്ധതയെ അംഗീകരിക്കുകയും ഗുണകാംക്ഷികളായി അഭിപ്രായപ്പെടുകയും ചെയ്യുന്നവരെ ആദ്യമായി ഇസ്ലാമിലേക്ക് ക്ഷണിക്കുകയാണ് അദ്ദേഹം ചെയ്തത്. അവര്‍ സംശയലേശമെന്യേ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്തു.ആദ്യമായി അങ്ങിനെ ഇസ്ലാമിലേക്ക് കടന്നു വന്നത് തന്‍റെ പത്നി ഖദീജ (റ)ആയിരുന്നു.രണ്ടാമതായി കടന്നു വന്നത് സൈദ്‌ ബ്നു ഹാരിസ് ഇബ്നു ശറാഹീല്‍ (ഖദീജയുടെ അടിമയായിരുന്നു സൈദ്‌.ഖദീജ സൈദിനെ നബിക്ക് കൊടുക്കുകയും നബി അദ്ദേഹത്തെ സ്വതന്ത്രനാക്കി ദത്തു പുത്രനാക്കുകയും ചെയ്തു,അത് കാരണം അദ്ദേഹം മുഹമ്മദിന്റെ മകന്‍ സൈദ്‌ എന്ന് അറിയപ്പെട്ടിരുന്നു )ആയിരുന്നു.പിന്നീട് അലി ബിന്‍ അബൂ ത്വാലിബ്‌ ആണ് ഇസ്ലാമിലേക്ക് വന്നത്.(മക്കയില്‍ ക്ഷാമമുള്ള സമയമായതിനാല്‍ മക്കള്‍ ധാരാളമുള്ള അബൂ ത്വാലിബിനെ സഹായിക്കാന്‍ അലിയുടെ സംരക്ഷണ ചുമതല നബിയാണ് ഏറ്റെടുത്തിരുന്നത്).പിന്നീട് കടന്നു വന്നത് തന്‍റെ ആത്മ മിത്രം അബൂ ബകര്‍ സിദ്ധീഖ് (റ) ആയിരുന്നു.ഇവര്‍ നാല് പേരും കടന്നു വന്നത് ആദ്യ ദിവസമോ രണ്ടാം ദിവസമോ ആയിരുന്നു.
ആദ്യം കടന്നു വന്ന ഖദീജക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.തന്‍റെ ഭര്‍ത്താവിനു  ഒരു വലിയ കാര്യം വരാന്‍ പോകുന്നുണ്ട് എന്ന് ഖദീജ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു,ആദ്യ വഹ് യിന് ശേഷം വറഖത് പറഞ്ഞത് കേട്ടപ്പോള്‍ ഖദീജക്ക് കാര്യം ഉറപ്പായി,അത് കൊണ്ട് ഉടന്‍ തന്നെ വിശ്വസിക്കാനും സാധിച്ചു.പത്തു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അലി (റ) ഇസ്ലാമിനെ കുറിച്ചരിഞ്ഞപ്പോള്‍ പിതാവിനോട് ചോദിക്കണം എന്നായി,അപ്പോള്‍ നബി പറഞ്ഞു:"നീ വിശ്വസിച്ചില്ലെങ്കില്‍ ഇപ്പോള്‍ പരസ്യമാക്കരുത് എന്ന് പറഞ്ഞു".അന്ന് രാത്രിക്ക് ശേഷം അല്ലാഹു അലിയുടെ മനസ്സില്‍ ഹിദായത്തിന്റെ വെളിച്ചം നല്‍കി,പിറ്റേന്ന് രാവിലെ തന്നെ അദ്ദേഹം മുസ്ലിമായി.തന്‍റെ ഉത്ത മിത്രമായ അബൂ ബക്കര്‍ (റ)യാതൊരു സംശയത്തിനും ഇട നല്‍കാതെ കാര്യം അറിഞ്ഞ ഉടന്‍ വിശ്വസിക്കുകയായിരുന്നു.പിന്നീട് നബിയുടെ അടിമ സ്ത്രീയും പരിപാലികയും  ആയിരുന്ന ഉമ്മു അയ്മന്‍ ഇസ്ലാമിലേക്ക് വന്നു തനിക്ക് വേണ്ടപ്പെട്ട പലര്‍ക്കും ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കി കൊടുക്കാനും അവരെ നബിയുടെ അടുത്തേക്ക് കൂടി കൊണ്ട് വരാനും ആണ് പിന്നീട് അബൂ ബക്കര്‍ (റ)ശ്രമിച്ചത്.അങ്ങിനെ കുറെ പേര്‍ ഇസ്ലാമിലേക്ക് കടന്നു വന്നു.അബൂ ബക്കര്‍ മുഖേനയും അല്ലാതെയും ഇസ്ലാമിലേക്ക് കടന്നു വന്ന ആദ്യ വിശ്വാസികളെ നമുക്ക് പരിചയപ്പെടാം .

ഉസ്മാന് ഇബ്നു അഫ്ഫാന്‍ :-

ഉസ്മാന്‍ (റ)മുസ്ലിമായതറിഞ്ഞ പിതൃ വ്യന്‍ അദ്ദേഹത്തെ കെട്ടിയിട്ടു,മുഹമ്മദിന്റെ മതം ഉപേക്ഷിക്കുന്നത് വരെ വിടില്ല എന്ന് പറഞ്ഞു,പക്ഷെ ഉസ്മാന്‍ (റ) ഇസ്ലാം ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്ന് കണ്ട പിതൃ വ്യന്‍ തന്നെ അദ്ദേഹത്തെ വിട്ടയച്ചു.

സുബൈര്‍ ബ്നു അവ്വാം:-

നബി(സ്വ) യുടെ അമ്മായിയുടെ മകന്‍ ആയിരുന്നു സുബൈര്‍.അദ്ദേഹം മുസ്ലിം ആയതറിഞ്ഞ പിതൃ വ്യന്‍ അദ്ദേഹത്തെ ഒരു റൂമിലാക്കി അതിലേക്കു പുക വിട്ടു കൊണ്ടിരുന്നു.ഇസ്ലാം ഉപേക്ഷിക്കാന്‍ സുബൈര്‍ തയ്യാറല്ല എന്ന് കണ്ട പിതൃ വ്യന്‍ തന്നെ അദ്ദേഹത്തെ വിട്ടയച്ചു.
അബ്ദു റഹ്‍ മാന്‍ ഇബ്നു ഔഫ്‌ :-
അദ്ദേഹത്തിന്‍റെ പേര് അബ്ദു അംര്‍ എന്നായിരുന്നു.നബിയാണ് അദ്ദേഹത്തിനു അബ്ദു റഹ്‍ മാന്‍ എന്ന് പേര് നല്‍കിയത്.
സഅദ്  ബിന്‍ അബീ വഖാസ് :-
സഅദ് മുസ്ലിമായതറിഞ്ഞ മാതാവ് ഹംന മുഹമ്മദിന്റെ മതത്തില്‍ നിന്ന് തിരിച്ചു വരുന്നത് വരെക്കു നിരാഹാരം  നടത്തുമെന്ന് ഭീഷണിപ്പെടുത്തി.നിരാഹാരത്തിലായി അങ്ങിനെ മൂന്നു ദിവസം കടന്നു പോയപ്പോള്‍ അദ്ദേഹം നബി (സ്വ) യോട് സങ്കടപ്പെട്ടു.അപ്പോള്‍ അല്ലാഹു ഈ ആയതു ഇറക്കി."തന്‍റെ മാതാപിതാക്കളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട്‌ നാം അനുശാസിച്ചിരിക്കുന്നു. നിനക്ക്‌ യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട്‌ പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട്‌ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ച്‌ പോകരുത്‌. എന്‍റെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌".തന്‍റെ മകന്റെ നിലപാട് ശക്തമാണെന്ന് മനസ്സിലാക്കിയ മാതാവ് അവസാനം നിരാഹാരത്തില്‍ നിന്ന് പിന്മാറുകയാണ് ഉണ്ടായത്.
ഇസ്ലാമിലേക്ക് ആദ്യ കാലത്ത് കടന്നു ചിലരെ കൂടെ പരിജയപ്പെടാം:
ത്വല്ഹത് ബിന്‍ ഉബൈദില്ലാഹ് :-
നേരത്തെ പുരോഹിതന്മാരില്‍ നിന്ന് നബി (സ്വ)യുടെ വരവിനെ കുറിച്ച് ത്വല്ഹത് അറിഞ്ഞിരുന്നു,അത് കൊണ്ട് തന്നെ അബൂ ബക്കര്‍ ക്ഷണിച്ചപ്പോള്‍ കാര്യം മനസ്സിലാക്കാനും വേഗം ഇസ്ലാമിലേക്ക് വരാനും അദ്ദേഹത്തിനു സാധിച്ചു.
അത് പോലെ ആദ്യ കാല വിശ്വാസികളില്‍ പെട്ടവര്‍ ആയിരുന്നു അടിമയായിരുന്ന സുഹൈബ് റൂമി,യാസര്‍,ഭാര്യ സുമയ്യ,മകന്‍ അമ്മാര്‍ എന്നിവര്‍.ഇവരെല്ലാം ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ വമ്പിച്ച പീഡനങ്ങള്‍ ആണ് സഹിച്ചത്.അബ്ദുല്ലഹിബ്നു മസ്ഊദ്.ഖുറൈശികളില്‍ ചിലര്‍ക്ക് വേണ്ടി ആടിനെ മേയ്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിനു.നബിയെ കുറിച്ചും ഖുര്‍ ആനെ കുറിച്ചും അറിഞ്ഞതോടെ അദ്ദേഹം അതില്‍ ആകര്‍ഷിക്കപ്പെടുകയും വിശ്വസിക്കുകയും ചെയ്തു.പിന്നീട് അദ്ദേഹം സദാ സമയം നബി(സ്വ) യുടെ കൂടെ തന്നെയായിരുന്നു.നബി(സ്വ)ഉറങ്ങി പോയാല്‍ ഉണര്‍ത്തുക,പാദ രക്ഷ   ധരിപ്പിച്ചു കൊടുക്കുക എന്നിവ അദ്ദേഹമാണ് ചെയ്തിരുന്നത്.
അബൂ ദര്‍ അല്‍ ഗിഫാരി :-
ഗിഫാര്‍ ഗോത്രക്കാരനായ അബൂ ദര്‍ നല്ല വാചക സ്ഫുടതയും വശ്യമായ ശൈലിയുടേയും ഉടമയായിരുന്നു.നബി(സ്വ)യെ കുറിച്ചുള്ള വിവരം  അറിഞ്ഞപ്പോള്‍ അതിനെ കുറിച്ച് മനസ്സിലാക്കി വരാന്‍ തന്റെ സഹോദരനെ അദ്ദേഹം മക്കയിലേക്ക് പറഞ്ഞയച്ചു.അത് പ്രകാരം സഹോദരന്‍ നബി(സ്വ)യുടെ അടുക്കല്‍ ചെല്ലുകയും നബിയുടെ സംസാരം കേള്‍ക്കുകയും ചെയ്തു.ശേഷം തിരിച്ചു വന്നു അബൂ ദര്‍ റിനോട്‌ ഇപ്രകാരം പറഞ്ഞു"അദ്ദേഹം മഹത്തായ സ്വഭാവങ്ങള്‍ കൊണ്ടാണ് കല്പിക്കുന്നത്,അദ്ദേഹം ചില കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്,എന്നാല്‍ അത് കവിത അല്ല."സഹോദരന്റെ വിശദീകരണത്തില്‍ സംതൃപ്തനാവാതെ അബൂ ദര്‍ നേരിട്ട് മക്കയില്‍ പോകാന്‍ തീരുമാനിച്ചു.എന്നാല്‍ നബി(സ്വ)എവിടെയാണുള്ളത് എന്നോ ആരാണ് നബി(സ്വ) എന്നോ 
അദ്ദേഹത്തിനു അറിയില്ലായിരുന്നു.മക്ക ഖുറൈശികള്‍ക്ക് നബിയോടുള്ള ദേഷ്യം അറിയാവുന്ന കാരണം നബിയെ കുറിച്ച് ചോദിക്കാനും അദ്ദേഹം തുനിഞ്ഞില്ല.അദ്ദേഹം അങ്ങിനെ കഅബയുടെ  അടുത്തു എത്തി,പക്ഷെ അന്ന് നബിയെ കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല.രാത്രി ആയപ്പോള്‍ അലി(റ) അദ്ദേഹത്തെ കണ്ടു മുട്ടുകയും വിദേശി എന്ന നിലക്ക് തന്റെ വീട്ടിലേക്കു അതിഥി ആയി കൊണ്ട് പോവുകയും ചെയ്തു.മക്കയില്‍ വരാനുള്ള ഉദ്ദേശ്യം അലി(റ )ചോദിക്കുക പോലും ചെയ്തില്ല. (വിദേശിയെ കണ്ടാല്‍ വീടിലേക്ക്‌ അതിഥി ആയി കൊണ്ടുപോവല്‍ മക്കകാരുടെ  പതിവ് ആയിരുന്നു,മൂന്നു ദിവസം വരെക്കു അതിഥിയുടെ ആഗമന ലക്‌ഷ്യം ചോദിച്ചറിയുക പോലും ചെയ്യില്ലായിരുന്നു)രാവിലെ അദ്ദേഹം കഅബയുടെ അടുത്തേക്ക് തന്നെ പോയി,എന്നാല്‍ വൈകുന്നേരം വരെ നബിയെ കണ്ടെത്താന്‍ സാധിച്ചില്ല.രാത്രി  അലി(റ)അദ്ദേഹത്തെ വീണ്ടും കണ്ടു മുട്ടി.അദ്ദേഹത്തെ അന്നും വീട്ടിലേക്കു കൊണ്ട് പോയി,ആഗമന ഉദ്ദേശ്യം ചോദിച്ചതുമില്ല.മൂന്നം ദിവസവും ഇത് പോലെ ആവര്‍ത്തിച്ചു.പിന്നീട് അലി(റ)അദ്ദേഹത്തോട്‌ ആഗമന ഉദ്ദേശ്യം ചോദിച്ചു.അപ്പോള്‍ അദ്ദേഹം പറഞ്ഞു"നീ എന്നെ ആ ലകഷ്യത്തിലെത്തിക്കുമെന്നു ഉറപ്പു തന്നാല്‍ ഞാന്‍ പറയാം".അലി (റ ) അത് സമ്മതിച്ചപ്പോള്‍ അദ്ദേഹം തന്റെ ആഗമന ഉദ്ദേശ്യം പറഞ്ഞു കോടുത്തു.അപ്പോള്‍ അലി (റ)പറഞ്ഞു:"തീര്‍ച്ചയായും മുഹമ്മദ്‌ അല്ലാഹുവിന്‍റെ റസൂലും സത്യവും ആണ്,രാവിലെ താങ്കള്‍ എന്നെ പിന്തുടരുക,വഴിയില്‍ എന്തെങ്കിലും പന്തികേട് തോന്നിയാല്‍ ഞാന്‍ വെള്ളം എടുക്കുന്നവനെ പോലെ നില്‍ക്കും,പന്തികേട് നീങ്ങിയാല്‍ ഞാന്‍ വീണ്ടും മുന്നോട്ടു നീങ്ങും".അങ്ങിനെ അദ്ദേഹം അലി (റ)യുടെ കൂടെ നബി(സ്വ)യുടെ അടുത്തു എത്തുകയും നബിയില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.ശേഷം നബി(സ്വ)അദ്ദേഹത്തോടെ ഇസ്ലാം പരസ്യമാകുന്നത് വരെക്കു തന്‍റെ ഗോത്രത്തിലേക്ക് തന്നെ മടങ്ങി പോകാന്‍ ആവശ്യപ്പെട്ടു.അപ്പോള്‍ അദ്ദേഹം പറഞ്ഞു."എന്റെ ശരീരം ആരുടെ കയ്യിലാണോ ,അവന്‍ തന്നെ സത്യം,ഇത് ഞാന്‍ പരസ്യമാക്കുക തന്നെ ചെയ്യും.ശേഷം അദ്ദേഹം കഅബയുടെ അടുത്തു ചെന്ന് ഉറക്കെ ശഹാദത് കലിമ ചൊല്ലി.ഇത് കേട്ട ജനങ്ങള്‍ അദ്ദേഹത്തെ ഉപദ്രവിച്ചു.അപ്പോള്‍ അബ്ബാസ് (റ)അവരെ അതില്‍ നിന്ന് തടഞ്ഞു.അദ്ദേഹം പറഞ്ഞു"ഇദ്ദേഹം ഗിഫാര്‍ ഗോത്രക്കാരന്‍ ആണെന്ന് നിങ്ങള്‍ക്കറിയില്ലേ?നാം സിറിയയിലേക്ക് പോകുന്നത് ഗിഫാര്‍ വഴിയാണ് എന്നത് നിങ്ങള്‍ ഓര്‍ക്കണം.അടുത്ത് ദിവസം അബൂ ദര്‍ശഹാദത് ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം ആക്രമിക്കപ്പെടുകയും അബ്ബാസ്‌ (റ)രക്ഷപ്പെടുത്തുകയും ചെയ്തു.

ആദ്യകാല വിശ്വാസികളില്‍ പെട്ടവര്‍ ആയിരുന്നു സഈദ് ഇബ്ന്‍ സൈദ്‌ അദ്ദേഹത്തിന്റെ ഭാര്യയും ഉമര്‍(റ)വിന്‍റെ സഹോദരിയുമായ ഫാത്വിമ,അബ്ബാസ് (റ)വിന്‍റെ ഭാര്യ ഉമ്മുല്‍ ഫള്ല്‍ ലുബാബ,നബിയുടെ പിതൃവ്യ പുത്രന്‍  ഉബൈദത് ഇബ്ന്‍ ഹാരിസ്,അബൂ സലമ,ഭാര്യ ഉമ്മു സലമ,ഉസ്മാന്‍ ഇബ്നു മള്ഊന്‍,അര്‍ഖം ബിന്‍ അബില്‍ അര്‍ഖം ,ഖാലിദ്‌ ഇബ്ന്‍ സഈദ് എന്നിവര്‍.  ഖാലിദ് മുസ്ലിം ആയതിനാല്‍ അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തെ വീട്ടില്‍ നിന്ന് ബഹിഷ്കരിച്ചു,അപ്പോള്‍ അദ്ദേഹം നബി(സ്വ)യുടെ കൂടെയായി,പിതാവിനെ വഴിയില്‍ വെച്ച് കണ്ടാല്‍ അദ്ദേഹം ഒളിഞ്ഞു നില്‍ക്കുമായിരുന്നു.പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്‍ അംര്‍ ഇബ്ന്‍ സഈദും ഇസ്ലാമിലേക്ക് വന്നു.
അങ്ങിനെ ഖുറൈഷി  പ്രമാണിമാര്‍,സമ്പന്നര്‍,അടിമകള്‍,സ്ത്രീകള്‍ തുടങ്ങി ധാരാളം പേര്‍ ഇസ്ലാമിലേക്ക് കടന്നു വന്നു.അവരെ ഇസ്ലാമിലേക്ക് കൊണ്ട് വന്നത് വാള്‍ കൊണ്ടോ  യുദ്ധം കൊണ്ടോ ആയിരുന്നില്ല.ആരെങ്കിലും അനുസരിപ്പിക്കാനുള്ള ശക്തിയും നബി(സ്വ)ക്ക് ഇല്ലായിരുന്നു.അല്ലാഹുവിന്‍റെ വചനത്തിന്റെ മാസ്മരികതയും ആദര്‍ശ ശക്തിയും ആണ് അവരെയെല്ലാം ഹിദായത്തിലാക്കിയത്.
.,,,,,,More....... 
(More coming to read pls wait for some time....)











Comments

Popular posts from this blog

Chandrayaan-3 Soft-Landing Live! | M S Ali

How to Remove “Ads by Cut The Price” Adware Virus? Resolved.

How to Create HTML Signatures in Thunderbird without Learning HTML ?