‘മൗത്തും ഹയാത്തിന്നും’ പാടി മാര്‍ക്കോസ് സൗദി പൊലീസിന്‍െറ മനം കവര്‍ന്നു


ദമ്മാം: ‘മൗത്തും ഹയാത്തിന്നും ഉടമസ്ഥനേ’ എന്ന പ്രശസ്ത മാപ്പിളപ്പാട്ടിന്‍െറ തുടക്കത്തിലുള്ള ഖുര്‍ആനിക സൂക്തം മധുര മനോഹരമായി പാടി ഗായകന്‍ കെ.ജി. മാര്‍ക്കോസ് സൗദി പൊലീസ് അധികൃതരുടെ മനം കവര്‍ന്നു. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായി സൈഹാത്ത് പൊലീസ് സ്റ്റേഷനിലത്തെിയ മാര്‍ക്കോസ്, കേരളത്തിലെ പ്രസിദ്ധ ഗായകനാണെന്നറിഞ്ഞതാണ് അദ്ദേഹത്തിന്‍െറ മധുര ശബ്ദം പൊലീസ് സ്റ്റേഷനിലും അലയടിക്കാനിടയായത്. കേരളത്തില്‍ നിന്നുള്ള ഒരു ഗായകന് സൗദിയില്‍ ലഭിച്ച ‘അപൂര്‍വ’ സദസുമായി അത്. അറസ്റ്റും ബഹളവും മൂലമുണ്ടായ മാനസിക സംഘര്‍ഷത്തില്‍ നിന്ന് അദ്ദേഹത്തിനുള്ള മോചനവുമായി അത്.

കേരളത്തില്‍ നിന്നുള്ള പ്രസിദ്ധ ഗായകനാണ് ഇദ്ദേഹമെന്ന് കൂടെയുള്ളവര്‍ പറഞ്ഞപ്പോള്‍, സൗദിയിലെ പ്രശസ്ത ഗായകന്‍ മുഹമ്മദ് അബ്ദുവിനോളം പ്രസിദ്ധനാണോ എന്നായി പൊലീസ് ഓഫിസറുടെ മറുചോദ്യം. യൂട്യൂബില്‍ ഇദ്ദേഹം പാടുന്ന വീഡിയോ ഉണ്ടോ എന്നായി അടുത്ത ചോദ്യം. അതെ എന്ന് പറഞ്ഞതോടെ ഓഫിസര്‍ ഉടന്‍ തന്നെ കമ്പ്യൂട്ടറില്‍ യൂട്യൂബ് തുറന്ന് മാര്‍ക്കോസിന്‍െറ വീഡിയോകള്‍ കണ്ടു. ഇദ്ദേഹത്തെ മനസിലാക്കിയ പൊലീസ് ഓഫിസര്‍, മാര്‍ക്കോസിന് അറിയാവുന്ന അറബി ഗാനം പാടാമോ എന്ന് ചോദിച്ചു.
അപ്പോഴാണ് യേശുദാസിന്‍െറ പ്രസിദ്ധ മാപ്പിളപ്പാട്ടുകളിലൊന്നായ ‘മൗത്തും ഹായത്തിന്നു’വിന്‍െറ ആദ്യത്തിലുള്ള ‘ലാ ഇലാഹ ഇല്ലാ അന്‍ത, സുബ്ഹാനക ഇന്നീ കുന്‍ത്തു മിന ളാലിമീന്‍’ എന്ന ഖുര്‍ആന്‍ വാക്യം പാടിയത്.
ദാസേട്ടന്‍െറ ‘അപര സ്വര’മായി പ്രസിദ്ധനായ മാര്‍ക്കോസിന്‍െറ ശ്രുതി മധുരമായ ആലാപനം ഇഷ്മായ ഓഫിസര്‍ ഉടന്‍ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തുകയും അവര്‍ക്ക് മുന്നില്‍ ഒരു തവണ കൂടി അദ്ദേഹത്തെ കൊണ്ട് പാട്ട് പാടിക്കുകയും ചെയ്തു. 

Comments